ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; രോഹിത്തിന് പിന്നാലെ മറ്റൊരു താരവും പുറത്ത്

0
148

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. ധാക്ക ടെസ്റ്റിന് തിരിച്ചെത്തുമെന്ന് കരുതിയ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പുറമെ പേസര്‍ നവ്‌ദീപ് സെയ്‌നിയും മത്സരത്തില്‍ നിന്ന് പുറത്തായി. മിര്‍പൂരിലെ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റ രോഹിത് രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തും എന്നാണ് ഏവരും കരുതിയിരുന്നത്. രോഹിത്തിന്‍റെ ഭാവത്തില്‍ കെ എല്‍ രാഹുല്‍ തന്നെയായിരിക്കും രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യയെ നയിക്കുക.

മിര്‍പൂരില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ രോഹിത് ശര്‍മ്മ 9-ാം നമ്പറില്‍ ബാറ്റിംഗിന് തിരിച്ചെത്തിയിരുന്നു. ബാന്‍ഡേ‌ജ് അണിഞ്ഞ വിരലുമായി 28 പന്തില്‍ പുറത്താകാതെ ഹിറ്റ്‌മാന്‍ 51 റണ്‍സെടുത്തു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ താരത്തിന് കളിക്കാനായില്ല. മസിലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നവ്‌ദീപ് സെയ്‌നിയുടെ ടെസ്റ്റ് തിരിച്ചുവരവ് വൈകുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് സെയ്‌നിയെ അയക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബ്രിസ്‌ബേനിലായിരുന്നു നവ്‌ദീപ് സെയ്‌നി ഇതിന് മുമ്പ് ടെസ്റ്റ് മത്സരം കളിച്ചത്.

രണ്ടാം ടെസ്റ്റിനുള്ള പുതുക്കിയ സ്‌ക്വാഡ്: KL Rahul (C), Shubman Gill, Cheteshwar Pujara (VC), Virat Kohli, Shreyas Iyer, Rishabh Pant (WK), KS Bharat (WK), Ravichandran Ashwin, Axar Patel, Kuldeep Yadav, Shardul Thakur, Mohd. Siraj, Umesh Yadav, Abhimanyu Easwaran, Saurabh Kumar, Jaydev Unadkat.

വ്യാഴാഴ്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ബം​ഗ്ലാദേശിനെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിം​ഗ്സുകളിലും പരാജയപ്പെട്ട നായകൻ കെ എൽ രാഹുലിന് വീണ്ടും ‌ഒരു അവസരം ലഭിക്കുമെന്ന് ഇതോടെ ഉറപ്പായി. രണ്ട് ഇന്നിം​ഗ്സുകളിലും ഖാലിദ് അഹമ്മദിന് വിക്കറ്റ് നൽകിയാണ് രാഹുൽ മടങ്ങിയത്. ആദ്യ ഇന്നിം​ഗ്സിൽ 22 റൺസ് എടുത്തപ്പോൾ അടുത്ത അവസരത്തിൽ ഒരു റൺ കൂടെ അധികം ചേർക്കാൻ രാഹുലിന് സാധിച്ചു. വിക്കറ്റ് നഷ്ടപ്പെടാതെയിരിക്കാൻ അമിതമായി പ്രതിരോധത്തിൽ ഊന്നി കളിച്ചിട്ടും രാഹുൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാത്തത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 188 റണ്‍സിന് വിജയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here