സ്വകാര്യഭാഗങ്ങളില്‍ ഡ്രില്ലിങ് ബിറ്റ് കുത്തിക്കയറ്റി; മകളെ പീഡിപ്പിച്ച അച്ഛന് 107 വര്‍ഷം തടവ്

0
176

പത്തനംതിട്ട: എട്ടാംക്ലാസില്‍ പഠിക്കുന്ന മകളെ ശാരീരിക, ലൈംഗികപീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന കേസില്‍ അച്ഛന് 107 വര്‍ഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി.

കുമ്പഴ സ്വദേശിയെയാണ് ശിക്ഷിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളിയുള്ള മകള്‍ ഇയാള്‍ക്കൊപ്പം വീട്ടില്‍ താമസിക്കുമ്പോഴാണ് പീഡിപ്പിച്ചത്. 2020-ലാണ് സംഭവം.

കുട്ടിയുടെ അമ്മ നേരത്തേ ഇവരെ ഉപേക്ഷിച്ചുപോയതാണ്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ഡ്രില്ലിങ് ബിറ്റ് കുത്തിയിറക്കിയതുള്‍പ്പെടെ അതിക്രൂരമായ പീഡനമാണ് നടത്തിയത്. നിലവിളിച്ചുകൊണ്ട് ഓടിയ പെണ്‍കുട്ടി ഒരുരാത്രി അയല്‍വീട്ടില്‍ കഴിഞ്ഞു. പിറ്റേന്ന് സ്‌കൂളിലെത്തി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയോട് അധ്യാപികമാര്‍ വിവരം തിരക്കി. അങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖേന പോലീസ് കേസെടുക്കുകയായിരുന്നു.

പ്രിന്‍സിപ്പല്‍ പോക്‌സോ പ്രോസിക്യൂട്ടര്‍ അഡ്വ. ജെയ്‌സണ്‍ മാത്യൂസിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. വിവിധ വകുപ്പുകള്‍പ്രകാരം 107 വര്‍ഷം കഠിനതടവിനാണ് ശിക്ഷയെങ്കിലും 67 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here