ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള സൈബര്‍ ചൂതാട്ടങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ നിരോധനം

0
106

ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള എല്ലാ സൈബര്‍ ചൂതാട്ടങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടമായി ചെറുപ്പക്കാരടക്കം നിരവധി പേര്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമനിര്‍മാണവുമായി മുന്നോട്ട് വന്നത്.

ഈ മാസം 26 നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സിന് ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കിയത്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ.ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടത്തെ നിയന്ത്രിക്കാന്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നടപ്പാക്കിയ തമിഴ്‌നാട് ഗെയിമിംഗ് ആന്‍ഡ് പൊലീസ് ലോസ് നിയമഭേദഗതി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കാനായിരുന്നു സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.

ഓണ്‍ലൈന്‍ ചൂതാട്ടങ്ങളില്‍ പണം നഷ്ടമായി വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമടക്കം നിരവധി പേര്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ പ്രമുഖ ചലച്ചിത്ര താരങ്ങളടക്കം ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ എത്തിയതിനെതിരെയും തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പൊതുജനാഭിപ്രായം രൂപീകരിച്ചു. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാനുള്ള നീക്കവുമായി മുന്നോട്ട്ു പോയത്.

വിവിധ വിഭാഗങ്ങളില്‍ നിന്ന് രൂപീകരിച്ച അഭിപ്രായം ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കി. ഇതുകൂടി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. ഓര്‍ഡിനന്‍സ് നിയമം ആയതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ തരം ഓണ്‍ലൈന്‍ കളികളും തമിഴ്‌നാട്ടില്‍ നിരോധിച്ചു. നിയമം ലംഘിച്ചാല്‍ ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവ്ശിക്ഷ നല്‍കാം.

ചൂതാട്ട നിരോധനം കൂടാതെ മറ്റ് ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റിയും രൂപീകരിക്കും. ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കില്‍ കുറയാത്ത വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് വിദഗ്ധന്‍, മനശാസ്ത്രജ്ഞന്‍ എന്നിവരും അതോറിറ്റിയിലുണ്ടാകും.

തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ സൈബര്‍ ചൂതാട്ടങ്ങള്‍ നിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഈ സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ വിവിധ വിധികളിലൂടെ അത് തടയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here