25 കോടിയുടെ ബംപർ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിയെ തേടി കേരളം

0
174

തിരുവനന്തപുരം ∙ ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുത്തു. ടിജെ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു ടിക്കറ്റ് വിറ്റത്. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണു നറുക്കെടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. ടിജി 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 5 കോടി രൂപ. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും.

നറുക്കെടുപ്പ് ഇങ്ങനെ

∙ വിവിധ മേഖലയിൽനിന്നു തിരഞ്ഞെടുത്ത 6 വിധികർത്താക്കളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്.

∙ ആകെ 8 കള്ളികളാണ് മെഷീനിലുള്ളത്. ഓരോ കള്ളിയിലും ഓരോ ചക്രം. ചക്രങ്ങൾ കറങ്ങുന്നതിനനുസരിച്ച് നമ്പറുകൾ മാറിവരും.

∙ ആദ്യത്തെ 2 കള്ളികളിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അടുത്ത 6 കള്ളികളിൽ അക്കങ്ങളും തെളിയുന്ന തരത്തിലാണ് മെഷീൻ സജ്ജമാക്കിയിട്ടുള്ളത്.

∙ വിധികർത്താക്കളിൽ ഒരാൾ ബട്ടൻ അമർത്തുമ്പോൾ ചക്രങ്ങൾ കറങ്ങുകയും ആദ്യ 2 കള്ളികളിൽ അക്ഷരങ്ങളും അടുത്ത 6 കള്ളികളിൽ അക്കങ്ങളും തെളിയും. ഇതാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് നമ്പർ.

∙ ഇൗ നമ്പർ വിറ്റു പോയ ടിക്കറ്റിന്റേതാണോ എന്ന് കംപ്യൂട്ടറിൽ പരിശോധിക്കും. വിറ്റതാണെന്ന് ഉറപ്പായാൽ ഒന്നാം സമ്മാനാർഹമായ നമ്പറായി പ്രഖ്യാപിക്കും. വിറ്റിട്ടില്ലെങ്കിൽ വീണ്ടും നറുക്കെടുക്കും. ഇത്തരത്തിൽ ഓരോ സമ്മാനങ്ങളുടെയും നറുക്കെടുപ്പു നടത്തും.

ഈ വർഷത്തെ തിരുവോണം ബംപറിന് റെക്കോർഡ് വിൽപനയാണു നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതിൽ 66.55 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. പാലക്കാട് മാത്രം 10 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് നിരക്ക് കൂട്ടി 500 രൂപയാക്കിയിട്ടും ടിക്കറ്റ് വിൽപന കഴിഞ്ഞ വർഷത്തെ കണക്കുകൾ മറികടന്നു. 10 സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കിയത്. ജൂലൈ 18 മുതലായിരുന്നു ബംപർ ടിക്കറ്റിന്റെ വിൽപന.

ലോട്ടറി അടിച്ചാൽ സമ്മാനം കി‌ട്ടാൻ ചെയ്യേണ്ടത്

ഓണം ബംപർ പോലെ കൂടുതൽ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറികൾ പങ്കിട്ടു വാങ്ങുന്നവരുണ്ട്. ഒരു വീട്ടിലുള്ളവരോ, സുഹൃത്തുക്കളോ ആവാം ഈ പങ്കാളികൾ. ഇങ്ങനെ സംഘം ചേർന്നെടുക്കുന്ന ടിക്കറ്റിനു സമ്മാനമടിച്ചാൽ എന്തു ചെയ്യണം?

ടിക്കറ്റിനു പിന്നിൽ പേരെഴുതി ഒപ്പിടുന്നയാൾ ആരോ, അയാൾക്കു സമ്മാനത്തുകയിൽ അവകാശവാദമുന്നയിക്കാമെന്നു ലോട്ടറി വകുപ്പ് പറയുന്നു. ഒന്നിലധികം പേർ ചേർന്നാണു ടിക്കറ്റ് എടുക്കുന്നതെങ്കിൽ എല്ലാവർക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാൽ സമ്മാനത്തുകയിൽ അവകാശവാദമുന്നയിച്ചു ലോട്ടറി ഡയറക്ടർക്ക് അപേക്ഷ നൽകി, ഒറിജിനൽ ടിക്കറ്റ് ബാങ്ക് മുഖേനയോ നേരിട്ടോ സമർപ്പിക്കണം.

ടിക്കറ്റിനു പിന്നിൽ ഒപ്പിട്ടവരിൽ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം. ഈ അപേക്ഷ പ്രകാരമാണു തുക അനുവദിക്കുക. ഒരാളുടെ അക്കൗണ്ടിലേക്കു വാങ്ങി പിന്നീട് പങ്കിട്ടെടുക്കുന്നവരും, ജോയിന്റ് അക്കൗണ്ടിലേക്കു വാങ്ങുന്നവരും, പല അക്കൗണ്ടുകളിലേക്കു വാങ്ങുന്നവരുമുണ്ട്. ഇതിനെല്ലാമുള്ള സൗകര്യം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്‌വെയറിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here