മിയാപദവ് ബെജെയില്‍ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട ഗള്‍ഫുകാരനെ പൊലീസ് മോചിപ്പിച്ചു

0
341

ഹൊസങ്കടി: ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട ഗള്‍ഫുകാരനെ പൊലീസ് മോചിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ മിയാപദവ് ബെജെയിലാണ് സംഭവം. ബെജെയിലെ അബൂബക്കര്‍ സിദ്ദിഖി(33)നെയാണ് മഞ്ചേശ്വരം പൊലീസ് മോചിപ്പിച്ചത്.

ഇന്നലെ രാത്രി 9.30 മണിക്ക് അബൂബക്കര്‍ സിദ്ദിഖ് കാറില്‍ ഹൊസങ്കടിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ ഒരു ബൈക്കില്‍ രണ്ട് പേര്‍ പിന്തുടരുകയും കാര്‍ വീട്ടിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ അബൂബക്കര്‍ സിദ്ദിഖിനോട് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ചപ്പോള്‍ വെറുതെ വീട്ടില്‍ കയറി സീന്‍ ഉണ്ടാക്കാന്‍ നില്‍ക്കരുതെന്നും അല്ലാത്ത പക്ഷം നിന്നെ കൊന്നുകളയുമെന്നും രണ്ടംഗസംഘം ഭീഷണി മുഴുക്കിയതോടെ അബൂബക്കര്‍ സിദ്ദിഖ് ബൈക്കില്‍ കയറി. രണ്ട് കിലോമീറ്റര്‍ ദൂരം എത്തിയപ്പോള്‍ ബെജെയില്‍ തന്നെ റോഡരികിലായി പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ എത്തിയതിന് ശേഷം അബൂബക്കര്‍ സിദ്ദിഖിന്റെ രണ്ട് കൈകള്‍ പിറകില്‍ കെട്ടി മര്‍ദ്ദിക്കുകയും എന്തിനാണ് മര്‍ദ്ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളുടെ കച്ചവടം സംബന്ധിച്ച് നീ ഗള്‍ഫില്‍ നിന്ന് പൊലീസിനും മറ്റു വകുപ്പുകളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വിവരം നല്‍കുന്നുവെന്നുമായിരുന്നു ഇവരുടെ മറുപടി.

മര്‍ദ്ദനം തുടരുന്നതിനിടെ അബൂബക്കര്‍ സിദ്ദിഖ് ഉച്ചത്തില്‍ ബഹളം വെച്ചപ്പോള്‍ റോഡില്‍ കടന്നു പോകുകയായിരുന്ന ബൈക്കിലെ യാത്രക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിതോടെ കെട്ട് അഴിച്ച് വിട്ട് രണ്ട് പേര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് അബൂബക്കര്‍ സിദ്ദിഖ് സഹോദരനെ ഫോണില്‍ സംഭവം വിളിച്ചു പറയുകയും സഹോദരന്‍ ഉടനെ മഞ്ചേശ്വരം പൊലീസിന് വിവരം നല്‍കുകയുമായിരുന്നു. പൊലീസ് എത്തിയാണ് സിദ്ദിഖിനെ രക്ഷപ്പെടുത്തിയത്. 15 ദിവസം മുമ്പാണ് സിദ്ദിഖ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. പ്രതികള്‍ക്ക് വേണ്ടി രാത്രി പൊലീസ് മിയാപദവ്, ബെജെ, ചികുര്‍പാത എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടത്താന്‍ കഴിഞ്ഞില്ല. സിദ്ദിഖ് ഇന്ന് രാവിലെ പൊലിസില്‍ പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here