അനായാസമല്ല, ശ്രീശാന്തെടുത്ത ക്യാച്ചിന്റെ വില ഇന്നറിയുന്നു! ചര്‍ച്ചയായി 2007 ടി20 ലോകകപ്പ് ഫൈനലിലെ ക്യാച്ച്

0
139

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തോല്‍വിയുടെ കാരണമായി പലരും കാണുന്നത് ആസിഫ് അലി നല്‍കിയ അനായാസ ക്യാച്ച് അര്‍ഷ്ദീപ് സിംഗ് വിട്ടുകളഞ്ഞതാണ്. വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കുമ്പോഴാണ് രവി ബിഷ്‌ണോയിയുടെ പന്തില്‍ അര്‍ഷ്ദീപ് ക്യാച്ച് കളയുന്നത്. പിന്നീട് പാകിസ്ഥാനെ വിജയിപ്പിക്കുന്നതില്‍ ആസിഫ് നിര്‍ണായക പങ്കുവഹിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ആസിഫ്- ഖുഷ്ദില്‍ ഷാ സഖ്യം 19 റണ്‍സാണ് അടിച്ചെടുത്തത്.

പിന്നാലെ അര്‍ഷ്ദീപിനെതിരെ സൈബര്‍ ആക്രമണമുണ്ടായി. ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദമൊന്നും വിമര്‍ശകര്‍ മനസിലാക്കിയില്ല. താരത്തിന്റെ ചെറിയ പരിചയസമ്പത്ത് പോലും ആരും കണക്കിലെടുത്തില്ല. മറ്റുചിലരവാട്ടെ യുവതാരത്തിന് പിന്തുണയുമായി വന്നു. ഇത്തരം കാര്യങ്ങളെല്ലാം ക്രിക്കറ്റില്‍ സാധാരണമെന്ന് മനസിലാക്കുള്ള ബോധമെങ്കിലും വിമര്‍ശകര്‍ കാണിക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

എന്നാല്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിലെ സമ്മര്‍ദ്ദം എന്താണെന്ന് ചിലര്‍ക്കെങ്കിലും മനസിലാക്കാന്‍ സാധിച്ചു. ഇതിനിടെ മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത് 2007ലെ പ്രഥമ ലോകകപ്പ് ഫൈനലിലെടുത്ത ക്യാച്ചും ചര്‍ച്ചയ്ക്ക് വന്നു. അന്നും പാകിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളി. ജോഗിന്ദര്‍ ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ മിസ്ബ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തത് ശ്രീശാന്തായിരുന്നു. ഇതോടെ ഇന്ത്യ പാകിസ്ഥാന്‍ ഓള്‍ഔട്ടാവുകയും ധോണിക്ക് കീഴിലിറങ്ങിയ ഇന്ത്യ പ്രഥമ ടി20 ചാംപ്യന്മാരാവുകയും ചെയ്തു.

പന്ത് കൈകളിലേക്ക് വരുന്ന സമയത്ത് ശ്രീശാന്ത് അനുഭവിച്ചിട്ടുണ്ടായിരുന്ന മാനസിക സമ്മര്‍ദ്ദത്തെ കുറിച്ചാണ് പലരും സംസാരിക്കുന്നത്. അത് പാഴാക്കിയിരുന്നെങ്കില്‍ ലോകകപ്പ് തന്നെ ഇന്ത്യ കൈവിടുമായിരുന്നു. എന്തായാലും ഇപ്പോഴെങ്കിലും ആ ക്യാച്ചിന്റെ വില പലര്‍ക്കും മനസിലാവുന്നുണ്ട്. അങ്ങനെയാണ് ട്വീറ്റുകള്‍ വരുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം…

 

       

LEAVE A REPLY

Please enter your comment!
Please enter your name here