അണിചേരാൻ കുരുന്നുകൾ; മഴയത്ത് കുഞ്ഞിന് കുട ചൂടിക്കാൻ നിർദേശിച്ച് രാഹുൽ – വിഡിയോ

0
150

തിരുവനന്തപുരം∙ മഴയത്തും ആവേശം ചോരാതെ ചുവടുവച്ച് ഭാരത് ജോഡോ യാത്രയെ രാഹുൽ ഗാന്ധി നയിച്ചപ്പോൾ പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. കേരളത്തിലെ യാത്രയുടെ മൂന്നാം ദിനം ആരംഭിച്ചത് മഴയിലാണ്. ചുറ്റും കുടകൾ നിവർന്നപ്പോഴും മഴ നനഞ്ഞ് രാഹുൽ നടത്തം തുടർന്നതോടെ പ്രവർത്തകരും നേതാക്കളും ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് ഒപ്പം നടന്നു.

അതിനിടെ, യാത്രയിൽ തനിക്കൊപ്പം അണിചേർന്ന പിഞ്ചുകുഞ്ഞ് അടക്കമുള്ള കുടുംബത്തിന് കുട ചൂടിക്കാൻ രാഹുൽ നിർദേശം നൽകി. തന്നെ കുട ചൂടിച്ച് കൂടെ നടന്ന സുരക്ഷാ ഉദ്യോഗസ്ഥനോടാണ് കുഞ്ഞു നനയാതിരിക്കാൻ കുടചൂടാൻ രാഹുൽ ആവശ്യപ്പെട്ടത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

പര്യടനം കണിയാപുരത്തുനിന്ന് ആരംഭിച്ചതിനു പിന്നാലെയാണു മഴ പെയ്തത്. മഴയിലും രാഹുൽ ഗാന്ധിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും നൂറു കണക്കിനുപേരാണു തടിച്ചുകൂടിയത്. പ്രവർത്തകർ കൂട്ടമായി ജാഥയിലേക്ക് എത്തിയതോടെ വേഗത്തിൽ മുന്നോട്ടു നടക്കാൻ നേതാക്കൾക്കു പലതവണ മൈക്കിലൂടെ വിളിച്ചു പറയേണ്ടി വന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, അടൂർ പ്രകാശ് എംപി, കെ.മുരളീധരൻ എംപി, ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി., ഷാഫി പറമ്പിൽ എന്നിവർ രാഹുൽഗാന്ധിക്ക് ഒപ്പം നടന്നു. നേതാക്കളുമായി സംസാരിച്ചും റോഡിന്റെ ഇരുവശത്തെയും ജനസഞ്ചയത്തെ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തും രാഹുൽ യാത്ര തുടർന്നു.

യാത്രയുടെ ആവേശം നേതാക്കളുടെ വാക്കുകളിൽ വ്യക്തമായിരുന്നു. ‘യാത്രയിൽ ജനങ്ങളുടെ വലിയ പങ്കാളിത്തമാണ്. ഓരോ ദിവസം കഴിയുന്തോറും ആയിരങ്ങൾ അണി നിരക്കുന്നു. മതേതര ജനാധിപത്യ മുന്നേറ്റത്തിനു കോൺഗ്രസിനു മാത്രമേ കഴിയൂ എന്നു തെളിയിക്കുന്നതാണ് ഈ യാത്ര’ – രമേശ് ചെന്നിത്തല പറഞ്ഞു. തന്നോടു സംസാരിക്കാനെത്തിയ കുട്ടികളെ ചേർത്തു പിടിച്ചു രാഹുൽ വിവരങ്ങൾ അന്വേഷിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം രാഹുലിനെ കാണാനെത്തിയിരുന്നു. തിരക്കിനിടയിൽ രാഹുലിന്റെ അടുത്തേക്ക് എത്താൻ ശ്രമിച്ചവരെ പൊലീസ് ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. യാത്ര തോന്നയ്ക്കലിൽ എത്തിയപ്പോൾ ആശാൻ സ്മാരകത്തിലെത്തി രാഹുൽ പുഷ്പാർച്ചന നടത്തി. ആശാൻ സ്മാരകത്തെക്കുറിച്ചുള്ള വിവരങ്ങൾ കെ.സി.വേണുഗോപാലും നേതാക്കളും രാഹുലുമായി പങ്കിട്ടു. മാമത്ത് തൊഴിലാളികളുടെ വലിയ പങ്കാളിത്തം ജാഥയിലുണ്ടായി.

ആറ്റിങ്ങലിലാണു യാത്രയുടെ ഒന്നാംഘട്ടം അവസാനിച്ചത്. ആറ്റിങ്ങലിലെ കൺവെൻഷൻ സെന്ററിലായിരുന്നു വിശ്രമം. വിശ്രമത്തിനിടെ നേതാക്കൾക്ക് രമേശ് ചെന്നിത്തല യോഗയിലെ ചില അഭ്യാസങ്ങൾ പഠിപ്പിച്ചത് കൗതുക കാഴ്ചയായി. ദീർഘനേരം നടക്കുമ്പോൾ കാലുവേദനിക്കുന്നത് ഒഴിവാക്കാനുള്ള കാര്യങ്ങളാണു ചെന്നിത്തല കാണിച്ചത്. ആചാര്യ ചെന്നിത്തല ജി എന്നാണ് നേതാക്കൾ വിശേഷിപ്പിച്ചത്. കൺവെൻഷൻ സെന്ററിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ രാഹുലിനെ കാണാനെത്തി. രണ്ടു മണിക്കു തൊഴിലുറപ്പ് തൊഴിലാളികളുമായി രാഹുൽ ചർച്ച നടത്തും. സിഎംപി നേതാക്കളുമായും കെ റെയിൽ വിരുദ്ധ സമരസമിതി നേതാക്കളുമായും ഉച്ചയ്ക്കുശേഷം ചർച്ച നടത്തുന്നുണ്ട്. കല്ലമ്പലത്താണ് ഇന്നത്തെ യാത്രയുടെ സമാപനം.

LEAVE A REPLY

Please enter your comment!
Please enter your name here