വിവാഹഭ്യര്‍‌ഥന നിരസിച്ചു; യുവതി സുഹൃത്തിനെ കൊന്ന് ട്രോളി ബാഗിലാക്കി, അറസ്റ്റില്‍

0
248

ഗസിയാബാദ്: വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതി സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിനുള്ളില്‍ ഒളിപ്പിച്ചു. സംഭവത്തില്‍ പ്രീതി ശര്‍മ എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു.

നാല് വർഷം മുമ്പ് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ പ്രീതി ഫിറോസ് എന്ന ചവാനി (23)യുടെ കൂടെയാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി പട്രോളിംഗിനിടെ പ്രീതി ട്രോളി ബാഗുമായി പോകുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ യുവാവിനെ കണ്ടെത്തുന്നത്. ചോദ്യം ചെയ്യലില്‍ സുഹൃത്തിന്‍റെ മൃതദേഹമാണെന്ന് യുവതി വെളിപ്പെടുത്തിയതായി സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) മുനിരാജ് ജി പറഞ്ഞു. തനിക്ക് ഫിറോസിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് പ്രീതി ശർമ്മ പൊലീസിനോട് പറഞ്ഞു. എന്നാൽ മറ്റൊരു സമുദായത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ അനുവദിക്കില്ലെന്ന കാരണം പറഞ്ഞ് അദ്ദേഹം വിസമ്മതിച്ചുവെന്നുമായിരുന്നു യുവതിയുടെ മൊഴി.

തന്നെ വിവാഹം കഴിക്കാന്‍ യുവതി സമ്മര്‍ദം ചെലുത്തിയപ്പോള്‍ ഫിറോസ് ദേഷ്യപ്പെടുകയും ചീത്ത വിളിക്കുകയും ചെയ്തു. കോപാകുലയായ പ്രീതി റേസര്‍ ഉപയോഗിച്ച് ഫിറോസിന്‍റെ കഴുത്തറുക്കുകയായിരുന്നു. പിന്നീട് ഒരു ട്രോളി ബാഗ് വാങ്ങി അതിനുള്ളിൽ മൃതദേഹം തിരുകുകയായിരുന്നു. ഞായറാഴ്ച ഗസിയാബാദ് റെയിൽവേ സ്‌റ്റേഷനിൽ ഏതോ ട്രെയിനിൽ ബാഗ് വലിച്ചെറിയാൻ പോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയതെന്ന് എസ്.എസ്.പി പറഞ്ഞു. കുറ്റകൃത്യം നടത്താൻ പ്രതി ഉപയോഗിച്ചിരുന്ന റേസർ കണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here