ഒരു കാര്യത്തിന്‍റെ സത്യം അറിയാന്‍ 54 ശതമാനം ഇന്ത്യക്കാര്‍ തിരയുന്നത് സോഷ്യല്‍ മീഡിയയില്‍

0
207

ലണ്ടന്‍:  ഇന്ത്യയിലെ 54 ശതമാനം ആളുകളും ഒരു കാര്യത്തിന്‍റെ  വസ്തുതകൾ തെരയുന്നത് സോഷ്യൽ മീഡിയയിലിലാണെന്ന് റിപ്പോർട്ട്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസിന്‍റെ (ഒയുപി) ആഗോള പഠനമനുസരിച്ചാണ് റിപ്പോർട്ട്. ഗവേഷണത്തിന്‍റെ ഭാഗമായി നടത്തിയ ‘ദ മാറ്റർ ഓഫ് ഫാക്റ്റ്’ എന്ന ക്യാമ്പയിനിലൂടെയാണ് സത്യങ്ങൾ എങ്ങനെ തിരിച്ചറിയുന്നു, ഉറവിടങ്ങളുടെ സാധൂകരണം എന്നിവയെ കുറിച്ച് വിവരശേഖരണം നടത്തിയത്.

തെറ്റായ അവകാശവാദങ്ങളെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങൾ വസ്തുതാപരമായി ശരിയാണെന്ന് വിശ്വസിക്കുന്നു.  കൂടാതെ ഇവ ഷെയർ ചെയ്യുന്നുമുണ്ട്. വസ്തുതാപരമായ വിവരങ്ങൾ അന്വേഷിക്കാൻ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്ന കൂട്ടത്തിൽ  43 ശതമാനം മെക്സിക്കൻകാരും  ദക്ഷിണാഫ്രിക്കക്കാരും 54 ശതമാനം ഇന്ത്യക്കാരുമാണ് ഉള്ളത്.

29 ശതമാനം വരുന്ന അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ബ്രിട്ടീഷുകാർ സോഷ്യൽ മീഡിയയിലൂടെ വസ്‌തുതകൾ തെരയുന്നത് കുറവാണെന്ന് പറയാം. ലോകമെമ്പാടുമുള്ള ജനസംഖ്യയുടെ മൂന്നിൽ രണ്ട്  ഭാഗം അതായത് 67 ശതമാനം പേരാണ് ഗൂഗിളിനെയും മറ്റ് സെർച്ച് എഞ്ചിനുകളേയും വസ്തുതകൾ കണ്ടെത്താനായി ആശ്രയിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ നിന്ന് പങ്കുവെക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് വിശ്വസിക്കുന്നവരാണ്  ബാക്കിയുള്ളവരിൽ ഏറിയ ഭാഗവും. ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സൈറ്റുകളാണ് പലരുടെയും സത്യം അറിയാനുള്ള ഇടങ്ങൾ. കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പുസ്‌തകങ്ങളെയും കൂടുതൽ പരമ്പരാഗത മാർഗങ്ങളെയും ആശ്രയിക്കുന്നത് കുറഞ്ഞതായും പഠനം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വസ്തുതകളുടെ സത്യം സംബന്ധിച്ച ആളുകളുടെ ധാരണകളെ  കൊവിഡ് കാലം വളരെ വലിയ തോതില്‍ സ്വാധീനിച്ചതായി പഠനം പറയുന്നു. തങ്ങൾ സോഷ്യല്‍ മീഡിയയില്‍ കാണുന്ന കാര്യങ്ങളുടെ   വിവരങ്ങളുടെ കൃത്യതയെക്കുറിച്ച് ഇപ്പോൾ കൂടുതൽ ജാഗ്രത പുലർത്തുന്നുവെന്നാണ് പഠനത്തില്‍ പങ്കെടുത്ത നാലിൽ മൂന്ന് ആളുകളും സമ്മതിക്കുന്നു – ഇത് ഇന്ത്യയിലും മെക്സിക്കോയിലും  ദക്ഷിണാഫ്രിക്കയിലും 80 ശതമാനത്തിലധികം ഉയരുന്നിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.

55 വയസ്സിന് താഴെയുള്ള ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാര്യങ്ങളുടെ കൃത്യതയിൽ ആത്മവിശ്വാസ കുറവുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. അതേസമയം 25-നും 44-നും ഇടയിൽ പ്രായമുള്ളവരിൽ 35 ശതമാനം പേരും തങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കാര്യങ്ങളില്‍ ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞു. 55 വയസ്സിനു മുകളിലുള്ളവരിൽ 13 ശതമാനവും തങ്ങൾ സോഷ്യൽ മീഡിയയിൽ സത്യസന്ധമായ വിവരങ്ങൾ മാത്രമേ പങ്കിടുന്നുള്ളൂവെന്ന ആത്മവിശ്വാസത്തിലാണ് എന്നാണ് പഠനം പറയുന്നത്.

കുട്ടികളെ പഠിപ്പിക്കുമ്പോൾ സോഷ്യൽ മീഡിയയും വാട്ട്‌സ്ആപ്പും ഉപയോഗിക്കുന്ന കാര്യത്തിലും ഇന്ത്യയിലെ രക്ഷിതാക്കളാണ് മുന്നിൽ.  ധാരാളം യുവജനങ്ങളുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്  ഇത്തരത്തിലുള്ള പ്രവണത മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. നല്ല അറിവുള്ള, ബുദ്ധിയുള്ള, ഗ്രഹണശേഷിയുള്ള ഭാവി തലമുറയെ വളർത്താൻ സഹായിക്കുന്ന നയങ്ങൾ കൊണ്ടുവരണമെന്നും” ഒയുപി എം ഡി  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here