‘നടക്കാന്‍ പാടില്ലാത്തത് നടന്നു’; സ്വർണ്ണക്കടത്ത് കേസിൽ വിദേശകാര്യ മന്ത്രി

0
128

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിദേശകാര്യ മന്ത്രാലയത്തിന് ഇക്കാര്യം അറിയാം. ആരാണെങ്കിലും നിയമത്തിന് അനുസൃതമായി പ്രവർത്തിക്കണമെന്നും എസ് ജയശങ്കർ തിരുവനന്തപുരത്ത് പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിന് മാത്രമല്ല, രാജ്യത്തിനാകെ ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. നയതന്ത്രജ്ഞർ നിയമപരമായി മാത്രമേ പ്രവർത്തിക്കാവൂ എന്നും മന്ത്രി പറഞ്ഞു. സ്വർണക്കടത്ത് കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജയശങ്കർ പറഞ്ഞു.

നൂപുർ ശർമ്മയുടെ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് ഒരു തെറ്റിദ്ധാരണയുമില്ലെന്നും ജയശങ്കർ പറഞ്ഞു. ശ്രീലങ്കയുമായി ബന്ധപ്പെട്ട പ്രശ്നം വളരെ ഗൗരവമേറിയ ഒരു വിഷയമാണ്. നിലവിൽ ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നില്ല. അതിനാൽ തന്നെ കേരള-തമിഴ്നാട് തീരങ്ങളിൽ പ്രത്യേക ജാഗ്രതയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പ്രത്യേക ശ്രമങ്ങൾ നടന്നുവരികയാണെന്നും ശ്രീലങ്കയ്ക്ക് ആവശ്യമായ സഹായം ഇന്ത്യ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.