ശബരീനാഥിന്റെ അറസ്റ്റ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

0
97

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ എസ് ശബരീനാഥിന്‍റെ അറസ്റ്റ് സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിൽ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനാവില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ചർച്ച നടന്നാൽ കേസുകളെ പ്രതികൂലമായി ബാധിക്കുന്ന ചർച്ചകൾ ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു. സോളാർ, ബാർ കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ നിരവധി തവണ ചർച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

സ്വന്തം സൗകര്യത്തിനായി നിയമങ്ങളും മറ്റും ഉന്നയിക്കുന്നത് ശരിയല്ല. വ്യക്തിയുടെ അവകാശങ്ങൾ കവർന്നെടുത്ത് കള്ളക്കേസ് ഫയൽ ചെയ്യുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. അടിയന്തരപ്രമേയത്തെ സർക്കാർ ഭയപ്പെടുന്നു. വകുപ്പിനെ കുറിച്ച് ചോദ്യമുയരുമ്പോൾ മുഖ്യമന്ത്രി ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണെന്നും സതീശൻ പറഞ്ഞു.