പാലക്കാട് നടത്തിയ ഫ്‌ളാഷ് മോബില്‍ വിവാദം;ജില്ലാ ജഡ്ജി ഇടപെട്ട് ശബ്ദം കുറപ്പിച്ചു

0
110

പാലക്കാട്: ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിനോടുള്ള ആദരസൂചകമായി
പാലക്കാട് നടത്തിയ ഫ്ളാഷ് മോബിന്‍റെ ശബ്ദം കുറപ്പിച്ചത് വിവാദത്തിൽ. ജില്ലാ ജഡ്ജിയുടെ ഇടപെടലിൽ ശബ്ദം കുറപ്പിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് യുവമോർച്ച ആരോപിച്ചു. ശബ്ദം കുറഞ്ഞതിനാൽ നൃത്തത്തിന്‍റെ പ്രഭാവം കുറഞ്ഞുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.

ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഇന്നലെ കളക്ടറേറ്റ് വളപ്പിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചിരുന്നു. പാലക്കാട് മേഴ്സി കോളേജിലെ വിദ്യാർത്ഥികളാണ് 15 മിനിറ്റ് ദൈർഘ്യമുള്ള പരിപാടി അവതരിപ്പിച്ചത്. ഫ്ളാഷ് മോബ് ആരംഭിച്ചയുടൻ ജില്ലാ കോടതിയിലെ ജീവനക്കാർ വന്ന് ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു. തുടക്കം മുതൽ ശബ്ദം കുറച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഈ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് യുവമോർച്ച പ്രതികരിച്ചു. മുൻകൂർ അനുമതിയോടെ നടത്തിയ പരിപാടി അലങ്കോലപ്പെടുത്തിയത് ശരിയല്ലെന്ന നിലപാടിലാണ് യുവമോർച്ച. നേരത്തെ ജില്ലാ ജഡ്ജി ഇടപെട്ട് നീന പ്രസാദിന്‍റെ നൃത്തപരിപാടിയുടെ ശബ്ദം
കുറപ്പിച്ചത് വിവാദമായിരുന്നു.