നീറ്റ് വിവാദം; കൊല്ലത്തെ കോളേജില്‍ സംഘര്‍ഷവും, ലാത്തിച്ചാര്‍ജും

0
112

കൊല്ലം: നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ആയൂർ മാർത്തോമ്മാ കോളേജിലേക്ക് വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചിനിടെ സംഘർഷം. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിയുടെ വിഷയം കെ.എസ്.യുവും എസ്.എഫ്.ഐയും എ.ബി.വി.പിയും ഉന്നയിച്ചിരുന്നു. പ്രവർത്തകർ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധക്കാർ കോളേജ് വളപ്പിൽ അതിക്രമിച്ച് കയറുകയും കോളേജ് പരിസരത്ത് കല്ലെറിയുകയും ജനൽ ചിൽ തകർക്കുകയും ചെയ്തു. പോലീസിനു നേരെയും കല്ലേറുണ്ടായി. ഇതേതുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.

കെ.എസ്.യു പ്രവർത്തകരാണ് പ്രതിഷേധവുമായി ആദ്യം കോളേജിലെത്തിയത്. അവർ പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെയാണ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയത്. തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും പ്രകടനം നടത്തി. കോളേജിൽ കയറി കല്ലെറിയാൻ ശ്രമിച്ചപ്പോൾ പൊലീസ് എസ്.എഫ്.ഐയെ ആക്രമിച്ചു. പ്രവർത്തകർക്ക് നേരെയും ലാത്തിച്ചാർജ് നടത്തി. ഇതിനിടെ എബിവിപി പ്രവർത്തകർ കോളേജിന് മുന്നിൽ പ്രതിഷേധിക്കുകയും കല്ലെറിയുകയും ചെയ്തു.

സംഘർഷത്തിനിടെ ചിലർ കോളേജ് വളപ്പിൽ പ്രവേശിക്കുകയും നിരവധി ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. കോളേജ് പരിസരത്തും പുറത്തും അരമണിക്കൂറോളം കലാപാന്തരീക്ഷം നിലനിന്നിരുന്നു. പോലീസ് ലാത്തിച്ചാർജിൽ ചില പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. കോളേജ് പരിസരത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.