കർക്കിടക വാവുബലി; ശംഖുമുഖത്ത് ബലിതര്‍പ്പണം നിരോധിച്ചു

0
117

തിരുവനന്തപുരം : ശംഖുമുഖം കടപ്പുറത്തെ കർക്കിടക വാവുബലിയുടെ ഭാഗമായി ബലിതർപ്പണവും അനുബന്ധ പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ ഉത്തരവിറക്കി. ശക്തമായ കടൽക്ഷോഭവും അപകട സാധ്യതയും കാരണമാണ് നിരോധനം. ബലിതർപ്പണത്തിനായി ശംഖുമുഖം ബീച്ചിൽ ആളുകൾ ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

മറ്റ് ബീച്ചുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിനായി സ്കൂബാ ടീമുകളെ വിന്യസിക്കുന്നതിനും റബ്ബർ ഡിങ്കി നങ്കൂരമിടുന്നതിനും സാങ്കേതിക തടസ്സങ്ങളുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

2019 ലും 2021 ലും ശംഖുമുഖത്തെ കടൽഭിത്തിയും നടപ്പാതയും ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തകർന്നിരുന്നു. അറ്റകുറ്റപ്പണികൾ നടക്കുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് ആളുകൾ ബീച്ചിലേക്ക് ഇറങ്ങുന്നത് തടയാൻ കടൽത്തീരം ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിട്ടുണ്ട്. നിലവിൽ, കടൽ ഡയഫ്രം മതിൽ വരെ കയറുകയും ആഴങ്ങളിൽ ഒരു കുഴി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.