‘മങ്കിപോക്സ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാമ്പിൾ വിദഗ്ധ പരിശോധനക്കയക്കും’

0
65

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ മങ്കിപോക്സ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ചികിത്സാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികൾക്ക് ഉൾപ്പെടെ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

രോഗബാധിതരെന്ന് സംശയിക്കുന്നവർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. വിദേശത്ത് നിന്നെത്തുന്ന വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള പാടുകളോ ചൊറിച്ചിലോ പനിയോ ഉള്ളവരെ നിരീക്ഷിക്കാൻ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസിലൂടെ പകരുന്ന രോഗമായതിനാൽ ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും പരിശീലനം നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.