‘ചന്ദ്രശേഖരന്‍റെ രക്തക്കറ അന്നത്തെ പാർട്ടി സെക്രട്ടറിയായ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ കൈകളിൽ’

0
96

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ എം എം മാണിയുടെ പരാമർശത്തിൽ നിയമസഭയിൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം. സ്ത്രീത്വത്തെ അപമാനിച്ച എം എം മണി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം സഭയിൽ പ്രതിഷേധം ശക്തമാക്കി.

കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ടപ്പോൾ ഇരന്നുവാങ്ങിയ രക്ഷസാക്ഷിത്വം എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ സഭയില്‍ ബഹളം വയ്ക്കുന്നതെന്ന് തിരിച്ച് ആരോപിച്ചുകൊണ്ടാണ് മന്ത്രി പി രാജീവ് പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിച്ചത്. ടി പി വധത്തിന് സിപിഐഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് എം.എം മണി പറഞ്ഞതായി പി.രാജീവ് നിയമസഭയിൽ പറഞ്ഞു.

എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭാ കവാടത്തിൻ മുന്നിൽ പ്രതിഷേധിച്ചു. കെ.കെ രമയുടെ വിധി നടപ്പാക്കിയത് സിപിഐഎം പാർട്ടി കോടതിയാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ടി.പി ചന്ദ്രശേഖരനോടുള്ള സി.പി.എമ്മിന്‍റെ വിദ്വേഷം കൊല നടന്നിട്ടും ഇല്ലാതാകുന്നില്ലെന്നും രമയെ സർക്കാർ വേട്ടയാടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍റെ രക്തക്കറ അന്നത്തെ പാർട്ടി സെക്രട്ടറിയുടെയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കൈകളിലാണെന്ന് വി ഡി സതീശൻ പറഞ്ഞു.