റിയാദ്: ഗൾഫ് നാടുകളിൽ അന്തരീക്ഷ താപനില കുത്തനെ ഉയരുന്നു. മിക്ക ഗൾഫ് നാടുകളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഗൾഫിന്റെ ചില ഭാഗങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. സഊദിയിലെ ദമാം നഗരത്തിൽ 48 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണിതെന്ന്. സഊദിയിലെ തന്നെ അൽ ഖർജിൽ 46 ഡിഗ്രി സെൽഷ്യസും തലസ്ഥാന നഗരമായ റിയാദിൽ 45 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
കുവൈറ്റിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ കടുത്ത ചൂട് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 49 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നാണ് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
അതേസമയം, ഒമാൻ വ്യത്യസ്തമായ കാലാവസ്ഥാ പ്രതിഭാസത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഒമാനിലെ ചില പ്രദേശങ്ങളിൽ മഴയും ശക്തമായ കാറ്റും തുടരാനുള്ള സാധ്യതകൾ തുടരുമെന്ന് ഒമാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗൾഫിലെ തീവ്രമായ ചൂട് താപനില ഈ ആഴ്‌ചയിൽ യൂറോപ്യൻ ഭൂഖണ്ഡത്തിലൂടെ കടന്നുപോകുന്ന കഠിനവും അസാധാരണവുമായ താപ തരംഗവുമായി പൊരുത്തപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിൽ ചൊവ്വാഴ്ച താപനില 42 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ ഏറ്റവും ചൂടേറിയ ദിവസത്തിനാണു കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.