മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു, നടപടി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

0
230

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട്  സംസ്ഥാനമാകെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധ പരിപാടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കുള്ള സുരക്ഷ വർധിപ്പിച്ചു. അദ്ദേഹം പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്ര ചെയ്യുന്ന റൂട്ടുകളിലും സുരക്ഷ കൂട്ടി. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷ കൂട്ടിയത്.

കറൻസി കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. ഈ ആവശ്യവുമായി മണ്ഡലാടിസ്ഥാനത്തിൽ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി കരിദിനം ആചരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്വപ്നയുടെ വാർത്താ സമ്മേശളനത്തിന് പിന്നാലെ ബിരിയാണിച്ചെമ്പുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയടക്കം പ്രയോഗിച്ചു. എന്നാൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണ് സ്വപ്ന സുരേഷ്. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സ്വപ്ന വിശദീകരിക്കുന്നു. പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. പിണറായി വിജയന്റെ ഭാര്യ കമലയും മകൾ വീണയുമൊന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ല. താൻ മാത്രമാണ് എല്ലാ പ്രയാസങ്ങളും നേരിടുന്നതെന്നും സ്വപ്ന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here