പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചതായി റിപ്പോർട്ട്

0
408

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു. പട്ടാള അധിനിവേശത്തിലൂടെയാണ് പർവേസ് മുഷാറഫ് പാക്കിസ്ഥാനിൽ അധികാരം നേടിയത്.  1999 ലാണ് പട്ടാള അട്ടിമറി നടത്തി പർവേസ് മുഷാറഫ് അധികാരത്തിലേറിയത്. ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം വന്നിട്ടില്ല.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെന്റിലേറ്ററായിരുന്നു. ദുബൈയിലെ വീട്ടിലാണ് വെന്റിലേറ്റർ സജ്ജീകരിച്ചിരുന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

പട്ടാള അട്ടിമറിയുടെ ഘട്ടത്തിൽ നവാസ് ഷെരീഫായിരുന്നു പാക്കിസ്ഥാനിൽ അധികാരത്തിലുണ്ടായിരുന്നത്. പാക് സൈനിക മേധാവിയായിരുന്നു പർവേസ് മുഷാറഫ്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം രാജ്യത്തെ അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വർഷം വിദേശത്ത് താമസിച്ച മുഷാറഫ് 2013 മാർച്ച് മാസത്തിൽ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കണ്ടില്ല.

പിന്നീട് മുഷാറഫിനെതിരെ പാക്കിസ്ഥാൻ ഭരണകൂടം നിലപാട് കടുപ്പിച്ചു. 2007 ൽ പാക്കിസ്ഥാനിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തിൽ ജഡ്ജിമാരെ തടവിൽ പാർപ്പിച്ചെന്ന കുറ്റത്തിൽ 2013 ഏപ്രിൽ മാസത്തിൽ ഇദ്ദേഹത്തെ പാക്കിസ്ഥാനിൽ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു. ഈ ഫാം ഹൗസും വീടും പിന്നീട് പൊലീസ് സബ് ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇദ്ദേഹം അധികാരത്തിലേറിയ ശേഷം കശ്മീർ പിടിച്ചടക്കാൻ നടത്തിയ ശ്രമങ്ങളാണ് അന്ന് കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചത്. 1999 മെയ് മാസത്തിൽ പാക്കിസ്ഥാന്റെ അധിനിവേശ നീക്കങ്ങൾക്കെതിരെ ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. ജൂലൈയിൽ ഈ യുദ്ധം വിജയിച്ചതായി ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here