90 രൂപ ദിവസവേതനം; നവജ്യോത് സിദ്ദു ഇനിമുതല്‍ ജയില്‍ ക്ലര്‍ക്ക്

0
162

പാട്യാല: റോഡിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ്ങ് സിദ്ദു പട്യാല ജയിലില്‍ 90 രൂപ ദിവസ വേതനത്തില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യും. മൂന്ന് മാസം വരെ പരിശീലനമാവും, പിന്നീട് കോടതി വിധികള്‍ സംഗ്രഹിച്ച് എഴുതുന്നതും റെക്കോര്‍ഡ് ചെയ്യുന്നതുമാവും സിദ്ദുവിന്റെ ജോലി.

പരിശീലന കാലയളവില്‍ സിദ്ദുവിന് വേതനം ലഭിക്കില്ല. മൂന്ന് മാസം പൂര്‍ത്തിയാക്കിയാല്‍ 40 മുതല്‍ 90 രൂപ വരെയാവും പ്രതിദിനം ലഭിക്കുന്ന വേതനം. ജോലിയിലെ കാര്യക്ഷമതയെ അടിസ്ഥാനമാക്കിയാവും അധികൃതര്‍ വേതനം തീരുമാനിക്കുക.

ഉയര്‍ന്ന പശ്ചാത്തലമുള്ള രാഷ്ട്രീയ നേതാവ് ആയതിനാല്‍ സിദ്ദു സ്വന്തം ബാരക്കിനുള്ളിലുള്ള ജോലികള്‍ ചെയ്താല്‍ മതിയാവും. സെല്ലില്‍ നിന്ന് പുറത്തിങ്ങാന്‍ അനുമതി ഇല്ലാത്തതിനാല്‍ ചെയ്തുതീര്‍ക്കേണ്ട ഫയലുകള്‍ അധികൃതര്‍ ബാരക്കിലെത്തിച്ചുനല്‍കും.

1988-ല്‍ പട്യാലയില്‍ വെച്ച് വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ 65 കാരനായ ഗുര്‍ണാം സിങ് മരിച്ച കേസിലാണ് സിദ്ദുവിനെ സുപ്രീംകോടതി ശിക്ഷിച്ചത്. വാക്കേറ്റത്തിനൊടുവില്‍ ഗുര്‍നാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കേസ്. ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്കാണ് കോടതി വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here