ന്യൂഡൽഹി: പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.സി.സി) പ്രസിഡൻറും എംഎൽഎയുമായ നവജ്യോത് സിങ് സിദ്ദുവിന് ജയിൽ ശിക്ഷ വിധിച്ച് സുപ്രിംകോടതി. 1987ൽ സിദ്ദുവിന്റെ വാഹനം ഇടിച്ച് ഒരാൾ മരിച്ച കേസുമായി ബന്ധപ്പെട്ടാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരുവർഷം തടവും പിഴയും നൽകണമെന്നാണ് 33 കൊല്ലം മുമ്പുള്ള വാഹനപകട കേസിലെ കോടതി വിധി.
കേസ് സംബന്ധിച്ച് വിശദീകരണം നൽകാൻ 58 കാരനായ സിദ്ദുവിന് കോടതി രണ്ടാഴ്ച സമയം നൽകിയിരുന്നു. 1988 ൽ നടന്ന റോഡപകടത്തിൽ ഒരാൾ മരണപ്പെട്ട കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയ 2018 മേയിലെ വിധിയാണ് കോടതി പുനഃപരിശോധിക്കുകയായിരുന്നു. അപകടത്തിൽ പട്യാല സ്വദേശിയായ ഗുർനാം സിങ് മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകനായ സിദ്ദാർഥ് ലുത്റ കേസിലെ വിധി പുനഃപരിശോധിക്കാനും ഗുരുതര കുറ്റങ്ങൾക്കുള്ള ശിക്ഷ നൽകാനും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിദ്ദുവിന് വേണ്ടി ഹാജരായ പി ചിദംബരം സംഭവത്തിന് കുറ്റകൃത്യ സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടി. സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷം ഉയർത്തുകൊണ്ടുവരുന്നത് ചോദ്യം ചെയ്തു.
നേരത്തെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതി സിദ്ദുവിന് വിധിച്ച മൂന്നു വർഷം തടവ് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. തുടർന്ന് മുതിർന്ന പൗരന് അപകടമുണ്ടാക്കിയെന്ന് കണ്ടെത്തിയ കോടതി 1000 രൂപ പിഴ ഈടാക്കിയിരുന്നു. പിന്നീട് 2008 സെപ്തംബറിൽ ഇരയുടെ കുടുംബ സമർപ്പിച്ച പുനഃപരിശോധന ഹരജി കോടതി സ്വീകരിക്കുകയും സിദ്ദുവിന് നോട്ടീസ് അയക്കുകയും ചെയ്യുകയായിരുന്നു.