‘ബാബരി നഷ്ടമായി, ഇനിയൊരു പള്ളികൂടി നഷ്ടപ്പെട്ടുകൂടാ’- ഗ്യാൻവാപി സർവേക്കെതിരെ ഉവൈസി

0
210

ഹൈദരാബാദ്: വരാണസിയിലെ ഗ്യാൻവാപി മസ്ജിദിലെ സർവേ നടപടികളെ വിമർശിച്ച് ആൾ ഇന്ത്യാ ഇത്തിഹാദുൽ മുസ്‌ലിമീൻ(എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി. ഗ്യാൻവാപിയുമായി ബന്ധപ്പെട്ട കോടതിവിധി ആരാധനാലയ നിയമത്തിന്റെ പച്ചയായ ലംഘനമാണെന്ന് ഉവൈസി ചൂണ്ടിക്കാട്ടി.

കോടതിവിധി 1991ലെ ആരാധനാലയ നിയമത്തിന്റെ പച്ചയായ ലംഘനമാണ്. ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി ഉത്തരവിന്റെ ലംഘനം കൂടിയാണിത്. ഇതിനെതിരെ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സനൽ ബോർഡും മസ്ജിദ് കമ്മിറ്റിയും സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷ. നമ്മൾക്ക് ബാബരി നഷ്ടമായി. ഇനിയൊരു പള്ളികൂടി നഷ്ടപ്പെട്ടുകൂടാ-ഉവൈസി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.

വരാണസി കോടതിയുടെ ഉത്തരവ് പ്രകാരമാണ് കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടുചേർന്നുള്ള ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ വിഡിയോഗ്രഫി സർവേ നടക്കുന്നത്. സർവേക്കായി നിയോഗിച്ച അഭിഭാഷക കമ്മീഷനെ മാറ്റാൻ കോടതി ഇന്നലെ വിസമ്മതിച്ചിരുന്നു. ഇതുസംബന്ധിച്ച് പള്ളി കമ്മിറ്റി നൽകിയ അപേക്ഷ സിവിൽ ജഡ്ജി രവികുമാർ ദിവാകറാണ് നിരസിച്ചത്. മേയ് 17നകം സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ അഭിഭാഷക കമ്മീഷനോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

യോഗി സർക്കാർ ബന്ധപ്പെട്ടവർക്കെതിരെ ഉടൻ കേസെടുക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. 1947 ആഗസ്റ്റ് 15ന് നിലനിന്ന ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാൻ ശ്രമിക്കുന്നത്തിനെതിരേ 1991ലെ ആരാധനാലയ നിയമം വ്യക്തമായി പറയുന്നുണ്ട്. കോടതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്ക് മൂന്ന് വർഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

പള്ളിയുടെ പുറത്തെ മതിലിനോട് ചേർന്നുള്ള ചില വിഗ്രഹങ്ങളിൽ എല്ലാ ദിവസവും ആരാധനാകർമങ്ങൾ നടത്താൻ അനുമതി തേടി ഡൽഹി സ്വദേശിനികളായ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയവർ നൽകിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ ഏപ്രിൽ 18ന് ജഡ്ജി ദിവാകർ വിഡിയോഗ്രഫി സർവേക്ക് ഉത്തരവിട്ടത്. ശ്രീനഗർ ഗൗരി, ഗണേശ, ഹനുമാൻ, നന്തി വിഗ്രഹങ്ങളിൽ ആരാധന നടത്താൻ സൗകര്യം വേണമെന്നും വിഗ്രഹങ്ങൾ കേടുവരുത്തുന്നത് തടയണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. മേയ് ആറ്, ഏഴ് തിയതികളിൽ പള്ളിയുടെ കോംപൗണ്ടിൽ സർവേ നടത്തുകയും വിഡിയോ പകർത്തുകയും ചെയ്യാനായിരുന്നു കോടതിയുടെ നിർദേശം. ഇതിന്റെ മേൽനോട്ടം വഹിക്കാനായി അജയ് കുമാർ മിശ്രയെ അഡ്വക്കറ്റ് കമ്മിഷണറായും നിയമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here