പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മൗലികാവകാശമല്ല; നിർണായക വിധി പുറപ്പെടുവിച്ച് അലഹാബാദ് ഹൈക്കോടതി

0
277

ലക്നൗ: പള്ളികളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് മൗലികാവകാശമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. 2021 ഡിസംബർ മൂന്നിന് ബദൗൺ ജില്ലയിലെ ബിസൗലി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ് ഡി എം) പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഇർഫാൻ എന്ന വ്യക്തി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. ധോരൻപൂർ ഗ്രാമത്തിലെ നൂറി മസ്ജിദിൽ ഉച്ചഭാഷിണി സ്ഥാപിക്കുന്നതിനുള്ള അനുമതി എസ് ഡി എം നേരത്തേ നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് തള്ളിയത്.

ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിയമവിരുദ്ധവും മൗലികാവകാശങ്ങളും നിയമപരമായ അവകാശങ്ങളും ലംഘിക്കുന്നതാണെന്നും ഹർജിയിൽ വാദമുന്നയിച്ചിരുന്നു. എന്നാൽ പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഭരണഘടനാപരമായ അവകാശമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് വിവേക് കുമാർ ബിർല, ജസ്റ്റിസ് വികാസ് ബുദ്വാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ച് വിധി പുറപ്പെടുവിച്ചത്.

ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമാണിത്. പ്രത്യേകിച്ച് മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ. ഈ സാഹചര്യത്തിലാണ് കോടതി വിധി കൂടി പുറത്തുവരുന്നത്.

അടുത്തിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ചില നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് നിയമപരമായി അനുമതി വാങ്ങണമെന്നും നിശ്ചിത ശബ്ദപരിധി പാലിക്കണമെന്നുമാണ് യുപി സർക്കാരിന്റെ തീരുമാനം. അനുമതി വാങ്ങുന്നതിനായി സമയവും നൽകിയിരുന്നു. ഒപ്പം തന്നെ പുതുതായി ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നതിനും വിലക്കുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here