നിസാര ഹര്‍ജികളുമായി വരാതെ സ്‌കൂളും റോഡും നിര്‍മ്മിക്കൂ; കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

0
305

സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. നിസാരകാര്യങ്ങള്‍ക്ക് ഹര്‍ജികളുമായി വരാതെ പോയി സ്‌കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കിനു സീനിയോറിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു വിമര്‍ശനം.

ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍.എസ്.സുബീറിനു സീനിയോറിറ്റി അനുവദിച്ചത് സംബന്ധിച്ചായിരുന്നു ഹര്‍ജി. എല്‍ഡി ക്ലാര്‍ക്കായി കയറിയ സുബീറിന്റെ സീനിയോറിറ്റി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും ശരിവച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

സുപ്രീംകോടതി ഇടപെടേണ്ട വിഷയമാണോ എന്ന് ചോദിച്ചു. ഒരു അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കിനു സീനിയോറിറ്റി കിട്ടി. അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വന്നിരിക്കുന്നു. കുറച്ചുകൂടി നല്ല കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തുകൂടേയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. സ്ഥാനക്കയറ്റ സമയത്തു ഉദ്യോഗസ്ഥന്‍ വേതനമില്ലാത്ത അവധിയിലായിരുന്നു. ജോലിയില്‍ തിരികെ പ്രവേശിച്ച സമയം മുതല്‍ സീനിയോറിറ്റി ആക്കുകയായിരുന്നു. വേതനമില്ലാത്ത അവധി സമയം സര്‍വീസ് ആനുകൂല്യങ്ങള്‍ക്കു പരിഗണിക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍ അദ്ദേഹം ജോലിക്ക് ഹാജരാകാതിരുന്നതല്ല. അവധിയിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആയതു കൊണ്ട് കാര്യങ്ങള്‍ ഇങ്ങനെയാകില്ലെന്നും കോടതി വ്യക്തമാക്കി. തങ്ങള്‍ നിയമക്കോടതി മാത്രമല്ല, നീതിന്യായക്കോടതി കൂടിയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here