ഉള്ളാളില്‍ കൊച്ചി സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്തി; കാസര്‍കോട് സ്വദേശിയായ ഭര്‍ത്താവ് പിടിയില്‍

0
235

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊച്ചി സ്വദേശിനിയായ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയാണെന്ന് സംശയിക്കുന്ന ജോസഫ് ഫ്രാന്‍സിസിനെ(54)യാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്വദേശം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊച്ചി സ്വദേശിനിയും ജോസഫ് ഫ്രാന്‍സിസിന്റെ ഭാര്യയുമായ ഷൈമ (44)യാണ് കൊല്ലപ്പെട്ടത്. ആസ്പത്രിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉള്ളാള്‍ പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഷൈമയുടെ തലയിലേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് തെളിഞ്ഞു.

മെയ് 11ന് വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ജോസഫ് ഭാര്യയെ മൂര്‍ച്ചയേറിയ വസ്തു കൊണ്ട് തലക്കടിച്ചിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഷൈമ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ജോസഫ് ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഈ മൊഴി കള്ളമാണെന്ന് കൂടുതല്‍ അന്വേഷണത്തിലൂടെ തെളിയുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ഷൈമയെ ദേര്‍ളക്കട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജോസഫിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ഇന്ന് രാവിലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെട്രോള്‍ ബങ്കുകള്‍ നിര്‍മിക്കുന്ന കരാറുകാരനാണ് ജോസഫ്. ഷൈമ ജോസഫിന്റെ മദ്യപാനത്തെ എതിര്‍ത്തിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ ജോസഫ് ഷൈമയെ തലക്കടിക്കുകയായിരുന്നു. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here