കുട്ടികളില്‍ തക്കാളിപ്പനി വ്യാപിക്കുന്നു, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
270

കൊല്ലം ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. 82 കേസുകളാണ് ഉതുവരെ ജില്ലയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് തക്കാളിപ്പനി ബാധിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം മാത്രമാണിത്. സ്വകാര്യ ആശുപത്രികളുടെയും മറ്റും കണക്കെടുത്താല്‍ കേസുകള്‍ എണ്ണം ഇനിയും വര്‍ദ്ധിക്കും. രോഗം റിപ്പോര്‍ട്ട് ചെയ്ത നെടുവത്തൂര്‍, അഞ്ചല്‍, ആര്യങ്കാവ് പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതികരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. അങ്കണവാടികളും വീടുകളും കേന്ദ്രീകരിച്ച് ബോധവല്‍കരണം നടത്തുകയാണ്. കൂടുതല്‍ കുട്ടികളില്‍ രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്.

ആര്യങ്കാവില്‍ അങ്കണവാടികളിലെ കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടപ്പാളയം, കഴുതുരുട്ടി ലക്ഷംവീട് കോളനി എന്നീ പ്രദേശങ്ങളിലെ അങ്കണവാടികള്‍ അടച്ചിട്ടിരിക്കുകയാണ്.

പത്തനംതിട്ട ജില്ലയിലും തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 30 ഓളം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ അറിയിച്ചു.

ഹാന്‍ഡ്, ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് എന്നാണ് തക്കാളിപ്പനി അറിയപ്പെടുന്നത്. കടുത്ത പനി, ക്ഷീണം, വേദന, കൈവെള്ള, കാല്‍വെള്ള, വായുടെ അകം, പൃഷ്ഠഭാഗം, കൈകാല്‍മുട്ടുകള്‍ എന്നിവിടങ്ങളില്‍ വരുന്ന നിറം മങ്ങിയ പാടുകള്‍ ചിക്കന്‍പോക്സ് പോലെയുള്ള പൊള്ളല്‍ രൂപത്തില്‍ മാറുക എന്നിവയാണ് ലക്ഷണങ്ങള്‍.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. രോഗം സ്ഥിരീകരിച്ചവര്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്ന് ഇത് മറ്റുള്ള കുട്ടികള്‍ക്ക് പടരാം. സ്രവങ്ങളിലൂടെയും രോഗം പടരും. രോഗബാധിതരെ ശുശ്രൂഷിക്കുന്നവര്‍ ശുചിത്വവും അകലവും പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here