സി.പി.ഐ.എം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കും; വിലക്ക് ലംഘിച്ച് കെ.വി. തോമസ് കണ്ണൂരിലേക്ക്

0
186

കൊച്ചി: കെ.പി.സി.സി വിലക്ക് ലംഘിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കും. ഇന്ന് അദ്ദേഹം വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന വിഷയമാണ് സെമിനാറിലുള്ളത്.

സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു. സി.പി.എം സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്. കേരളത്തിന് പുറത്ത് സി.പി.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോവുന്നത്. പിന്നെന്തിനാണ് ഈ വിരോധമെന്നും കെ.വി തോമസ് ചോദിച്ചു.

സെമിനാറില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്നായിരുന്നു ഭീഷണി. ഇത് ശരിയായ കാര്യമാണോ. ഞാന്‍ പാര്‍ട്ടിയില്‍ പൊട്ടിമുളിച്ച ആളല്ല. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്. ഞാന്‍ കോണ്‍ഗ്രസിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ചോദിക്കുന്നത്. അത് അറിയണമെങ്കില്‍ ചരിത്രം പരിശോധിക്കണം.

ഞാന്‍ എ.ഐ.സി.സി അംഗമാണ്. എന്നെ പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണ്. പാര്‍ട്ടി വിടില്ലെന്നും കെ.വി തോമസ് അറിയിച്ചു. തിരുത്തേണ്ടത് കോണ്‍ഗ്രസാണ്. പദവികളൊന്നും വെറുതെ ലഭിച്ചതല്ല. അതില്‍ ആര്‍ക്കും സംശയം വേണ്ട. 2018-ന് ശേഷം രാഹുല്‍ ഗാന്ധി മുഖം നല്‍കിയിട്ടില്ലെന്നും കെ.വി തോമസ് പറഞ്ഞു.

സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം. സെമിനാറില്‍ പങ്കെടുക്കരുതെന്ന് ഹൈക്കമാന്‍ഡ് കെ.വി തോമസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് പങ്കെടുക്കാനുള്ള തീരുമാനം. പാര്‍ട്ടി തീരുമാനം ലംഘിച്ചാല്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കും സ്ഥാനമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here