വ്യാജ പോക്‌സോ കേസുകള്‍ ഉയരുന്നു; വൈരാഗ്യം തീര്‍ക്കാന്‍ കുട്ടികളുടെ വ്യാജമൊഴി ഉപയോഗിക്കുന്നതായി സൂചിപ്പിച്ച് കണക്കുകള്‍

0
181

സംസ്ഥാനത്ത് വ്യാജ പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി നിയമവിദഗ്ധര്‍. അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 6939 പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 312 പേര്‍ മാത്രമാണ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാനുള്ള കാരണം വ്യാജ പരാതികളുടെ വര്‍ധനവാണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാജ പോക്‌സോ കേസുകള്‍ക്കെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി നല്‍കിയ നിര്‍ദേശവു ഫലം കണ്ടിരുന്നില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി കുടുംബകോടതികള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ വ്യാജ പോക്‌സോ കേസുകള്‍ക്ക് കുറവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാജ കേസുകളില്‍ പെട്ട് നിരപരാധിത്വം തെളിയിക്കാനാവാതെ നെട്ടോട്ടമോടുന്നവരുടെ എണ്ണവും കൂടുകയാണ്.

2015 മുതല്‍ 2019 വരെ യുള്ള 5 വര്‍ഷം 6939 പോക്‌സോ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കേവലം 312 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് മൊത്തം പോക്‌സോ കേസുകളുടെ 4.49 ശതമാനം മാത്രമാണ് കഴിഞ്ഞ 5 വര്‍ഷമായി തെളിയിക്കപ്പെട്ടിട്ടുള്ളത്. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും കുടുംബ പ്രശ്‌നങ്ങളിലും അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലും എല്ലാം പോക്‌സോ കേസുകള്‍ വ്യാജമായി സൃഷ്ടിക്കപ്പെടുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണ് മരട് സ്വദേശി സജി.

പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാവുമ്പോള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് വ്യാജ പരാതികള്‍ സൃഷ്ടിക്കപ്പെടാന്‍ എളുപ്പമാണെന്നതും പോക്‌സോ കേസുകള്‍ ദുരുപയോഗത്തിന് ഇടനല്‍കുന്നു. മുമ്പില്‍ എത്തുന്ന പരാതികളുടെ സത്യാവസ്ഥ തെളിയിക്കുകയെന്നത് എളുപ്പമല്ലെന്നാണ് പൊലീസും വ്യക്തമാക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here