ദമ്പതികൾ ഒരുമിച്ച് കിടക്കരുത്, ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത്; കർശന ലോക്ക്ഡൗൺ നിർദേശങ്ങളുമായി ചൈന

0
318

ബീജിങ്: കൊവിഡ് വ്യാപനത്തെ തുടർന്ന് ഷാങ്ഹായ് ന​ഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന. രോഗവ്യാപനം നിയന്ത്രിക്കാന്‍ വിചിത്രമായ നിർദേശങ്ങളാണ് നൽകിയത്. കൊവിഡ് സാഹചര്യത്തില്‍ ദമ്പതിമാര്‍ ഒരുമിച്ച് കിടന്നുറങ്ങരുത്, ചുംബിക്കരുത്, കെട്ടിപ്പിടിക്കരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിർദേശങ്ങൾ നൽകി. നിർദേശം നൽകുന്ന വീഡിയോ വൈറലായി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ഷാങ്ഹായ് നഗരത്തിൽ റോബോട്ടുകള്‍ പട്രോളിങ് നടത്തുന്ന വീഡിയോയും പുറത്തുവന്നു. വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നാണ്  ചൈനീസ് ഭരണകൂടം നിര്‍ദേശം നൽകിയിരിക്കുന്നത്. ചൈനയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശമാണ് ഷാങ്ഹായ്.

കുറച്ചു ദിവസമായി പുതിയ കേസുകളില്‍ ചെറിയ കുറവുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരുകയാണ്. ന​ഗരത്തിൽ 2.6 കോടി ജനങ്ങളും വീടുകള്‍ക്കുള്ളില്‍ തന്നെയാണ് കഴിയുന്നത്. പ്രത്യേക അനുമതിയുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് വളണ്ടിയര്‍മാര്‍ക്കും ഭക്ഷണ വിതരണക്കാര്‍ക്കും മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളു.  ഡ്രോണുകൾ ഉപയോ​ഗിച്ചാണ് ലോക്ക്ഡൗൺ, ക്വാറന്റൈൻ നിർദേശങ്ങൾ നൽകുന്നത്.  നേരത്തെ മതിയായ ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ ആളുകള്‍ ബാല്‍ക്കണികളില്‍ കയറി പ്രതിഷേധിക്കുകയും പാട്ടുപാടുകയും ചെയ്തിരുന്നു. തുടർന്നാണ് നിരീക്ഷണത്തിന് ഡ്രോണുകൾ ഏർപ്പാടാക്കിയത്.

കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാനോ ജനൽ തുറക്കാനോ ബാൽക്കണിയിൽ നിൽക്കാനോ അനുവാദമില്ല.  കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ പല വീടുകളിലേക്കും അവശ്യവസ്തുക്കള്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. എന്നാൽ ഭക്ഷ്യക്ഷാമം ഇല്ലെന്നും വിതരണത്തിലുണ്ടായ തടസ്സമാണ് ഭക്ഷ്യ വസ്തുകൾ ലഭിക്കാതിരിക്കാനുള്ള കാരണമെന്നും അധികൃതർ അറിയിച്ചു. ചില രാജ്യങ്ങളിൽ ഇപ്പോഴും കൊവിഡ് കേസുകളിൽ നേരിയ വർധനവുണ്ടെങ്കിലും കർശന ലോക്ഡൗണുകളോ ക്വാറന്റൈൻ നിർദേശങ്ങളോ നടപ്പാക്കുന്നില്ല.  വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here