ജയിലില്‍ വച്ച് സുഹൃത്തുക്കളായി: ഉടമസ്ഥനില്ലാത്ത വീട്ടില്‍ കയറി 1.76 കോടിയും 12 ലക്ഷത്തിന്റെ സ്വര്‍ണവും മോഷ്ടിച്ച് പങ്കുവച്ചു: വിദേശമദ്യവും കഴിച്ചുമടങ്ങി, വീണ്ടും ജയിലിലേക്ക്

0
276

ബംഗളൂരു: ഉടമസ്ഥനില്ലാത്ത തക്കം നോക്കി വീട്ടില്‍ നിന്നും 1.76 കോടി രൂപയും 12 ലക്ഷം രൂപയുടെ സ്വര്‍ണവും കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. സുബ്രഹ്‌മണ്യപുര സ്വദേശിയായ സുനില്‍കുമാര്‍, മാണ്ഡ്യ സ്വദേശിയായ ദിലീപ് എന്നിവരാണ് അറസ്റ്റിലായത്.

ബംഗളൂരുവിലെ കെഎസ് ലേഔട്ടിലെ സന്ദീപ് ലാല്‍ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. നേരത്തെ മയക്കുമരുന്ന് കേസിലും മോഷണക്കേസിലും പ്രതികളായിരുന്ന സുനില്‍ കുമാറും, ദിലീപും ഒന്നിച്ച് ജയിലിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.

ജയിലില്‍ നിന്നിറങ്ങിയ ശേഷം ഓട്ടോ ഓടിച്ചിരുന്ന സുനില്‍ മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ സന്ദീപ് ലാലിനെ ഒരിക്കല്‍ കെഎസ് ലേഔട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ സന്ദീപ് ലാല്‍ പിതാവ് മന്‍മോഹന്‍ ലാലിന് ഒരു കെട്ട് പണം നല്‍കുന്നത് സുനില്‍ കണ്ടിരുന്നു.

Read Also: ശ്രീരാമ കീര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ബീഫ് കഴിയ്ക്കുന്ന ഹിന്ദു പെണ്‍കുട്ടി; ‘ഹൃദയ’ത്തിനെതിരെ വിദ്വേഷ പ്രചരണം

സന്ദീപിന്റെ വീടിന് മുന്നില്‍ നിരവധി ആഡംബര ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നതും ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടു. സന്ദീപ് ലാല്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നതെന്ന് പ്രതി മനസിലാക്കി. ഇയാളുടെ അച്ഛനും അമ്മയും തൊട്ടടുത്ത വീട്ടിലായിരുന്നു താമസം.

ഇതിനിടെ സന്ദീപ് ജോലിയുടെ ആവശ്യത്തിനായി ചെന്നൈയില്‍ പോയ തക്കം നോക്കി പ്രതികള്‍ മാര്‍ച്ച് 28ന് ഉച്ചയോടെ വീടിനുള്ളില്‍ കടക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന പണം ഇരുവരും കൈക്കലാക്കി.

മോഷണ ശേഷം ഇരുവരും വീട്ടിലുണ്ടായിരുന്ന വിദേശ മദ്യം കുടിച്ചു. തുടര്‍ന്ന് പണവും സ്വര്‍ണവും പ്രതികള്‍ തുല്യമായി വീതിച്ചെടുത്ത ശേഷം അവിടെ നിന്ന് മടങ്ങുകയായിരുന്നു. മോഷണം നടന്ന വിവരമറിഞ്ഞ സന്ദീപ് ലാലിന്റെ പരാതിയില്‍ ഇന്‍സ്പെക്ടര്‍ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here