മുസ്‌ലിം വീടുകൾ നിയമവിരുദ്ധമായി തകര്‍ക്കുന്നത് അവസാനിപ്പിക്കുക: ആംനസ്റ്റി ഇന്ത്യ

0
274

ഭോപ്പാൽ: മധ്യപ്രദേശിൽ രാമനവമി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങൾക്കു പിന്നാലെ മുസ്‌ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി തകർത്തുകളഞ്ഞ ഭരണകൂട നടപടിയിൽ വിമർശവുമായി ആംനെസ്റ്റി. വലിയ തോതിൽ മുസ്‌ലിം സ്വത്തുവകകൾ നിയമവിരുദ്ധമായി പൊളിച്ചുനീക്കുന്ന നീക്കത്തിൽനിന്ന് ഭരണകൂടം പിന്മാറണമെന്ന് ആംനെസ്റ്റി ഇന്ത്യ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഖാർഗോണിലാണ് അധികൃതർ വ്യാപകമായി വീടുകളടക്കം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.

മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളും വിദ്വേഷ പ്രസംഗവുമടക്കം തീർത്തും അസ്വസ്ഥജനകമായ സംഭവങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായി രാജ്യം സാക്ഷ്യംവഹിച്ചത്. ഇതിനെല്ലാത്തിനും പുറമെ, കലാപം സൃഷ്ടിച്ചവരെന്ന് സംശയിക്കപ്പെടുന്നവരുടെ സ്വകാര്യ സ്വത്തുക്കൾ നോട്ടീസ് നൽകാതെയും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും ഭരണകൂടം തന്നെ നിയമവിരുദ്ധമായി പൊളിച്ചുനീക്കുന്നത് നിയമവാഴ്ചയ്ക്കുള്ള അടിയാണ്. ഇത്തരത്തിൽ തകർക്കപ്പെട്ടതിൽ ഭൂരിഭാഗം വീടുകളും മുസ്‌ലിംകളുടേതാണ്. കുറ്റാരോപിതരുടെ വീടുകൾ ശിക്ഷാനടപടിയെന്നോണം തകർക്കുന്നത് രാജ്യാന്തര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണ്-ആംനെസ്റ്റി ഇന്റർനാഷനലിന്റെ ഇന്ത്യൻ തലവനായ ആകാർ പട്ടേൽ ചൂണ്ടിക്കാട്ടി.

ഇത്തരം വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ച് ഭരണകൂടം വിശദവും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം അടിയന്തരമായി നടത്തണമെന്നും ആംനെസ്റ്റി ട്വിറ്ററിൽ പങ്കുവച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആ ക്രൂരമായ ആക്രമണങ്ങൾക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും ഉത്തരവാദികളായവരെ നീതിയുക്തമായ വിചാരണയിലൂടെ നിയമത്തിനു മുന്നിൽകൊണ്ടുവരണം. ഇരകൾക്ക് ഫലപ്രദമായ പരിഹാരം നൽകണം. ന്യൂനപക്ഷ സമുദായങ്ങളടക്കം തങ്ങളുടെ നിയമപരിധിയിൽ വരുന്ന മുഴുവൻ ജനങ്ങളെയും സംരക്ഷിക്കാനുള്ള ചുമതല ഭരണകൂടത്തിനുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here