നടി സുരഭി ലക്ഷ്മിയുടെ ഇടപെടൽ; ജീപ്പിൽ കുഴഞ്ഞുവീണ യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്തി

0
255

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ വഴിതെറ്റി കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ കുഴഞ്ഞുവീണ യുവാവിന് നടി സുരഭി ലക്ഷ്മി (Actress Surabhi lakshmi) രക്ഷകയായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.  മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു രാവിലെയാണു യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് കുഞ്ഞിനെയെടുത്ത് പുറത്തുപോയത്. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതോടെ ഭർത്താവ് ഇളയകുഞ്ഞിനെയുമെടുത്ത് ഇവരെ തിരഞ്ഞ് ജീപ്പുമായി ഇറങ്ങി.  പകൽ മുഴുവൻ നഗരത്തിലുടനീളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. സഹായത്തിനു അപേക്ഷിക്കുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ സിനിമാനടി സുരഭിലക്ഷ്മി ഉടൻ പൊലീസിൽ അറിയിച്ചതിനെ തുടർന്നു പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പൊലീസ് സ്റ്റേഷനിൽ  കണ്ടെത്തുകയും ചെയ്തു.

പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്കും കുഞ്ഞിനും പൊലീസുകാർ ഭക്ഷണം വാങ്ങി നൽകി സ്റ്റേഷനിൽ സുരക്ഷിതമായി. യുവതിയുടെ കയ്യിൽ നിന്നു ഭർത്താവിന്റെ  നമ്പർ വാങ്ങി ഫോണിൽ വിളിച്ചു കാര്യം പറയാൻ ശ്രമിച്ചെങ്കിലും വിവരം അറിയിക്കും മുമ്പ് ഫോൺ സ്വിച്ച് ഓഫ് ആയി.  രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭർത്താവ് പൊലീസ് സ്റ്റേഷനിലേക്കു ജീപ്പിൽ പുറപ്പെട്ടെങ്കിലും വഴിയിൽവച്ച്  നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തിൽ‌ കുഴഞ്ഞു വീഴുകയായിരുന്നു.

ഡ്രൈവിങ് അറിയാത്ത കൂട്ടുകാർ വാഹനങ്ങൾക്കു കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഇഫ്ത്താർ വിരുന്നിവൽ പങ്കെടുത്ത് വീട്ടിലേക്കു കാറോടിച്ചു മടങ്ങുകയായിരുന്നു. ഈ സമയം ജീപ്പിനുള്ളിൽ അവശനിലയിൽ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. യുവാവിനെ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ സുരഭിയും അനു​ഗമിച്ചു. യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലെത്തി. സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു. തുടർന്ന് അമ്മയെയും കുട്ടികളെയും പൊലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here