എം സി ജോസഫൈൻ അന്തരിച്ചു

0
285

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കുഴഞ്ഞുവീണ ജോസഫൈന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്.

2017 മെയ് മാസത്തിലാണ് എം.സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിതയായത്. എന്നാല്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2021 ജൂണില്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. ചാനലിന്റെ ഫോണ്‍ പരിപാടിയില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ചു പരാതി പറയാന്‍ വിളിച്ച സ്ത്രീയോടു മോശമായി പെരുമാറിയതാണ് എം.സി. ജോസഫൈന്റെ രാജിയിലേക്കു നയിച്ചത്. സ്ഥാനമൊഴിയാന്‍ എട്ട് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു സിപിഎം ആവശ്യപ്പെട്ടത് പ്രകാരം രാജി പ്രഖ്യാപിച്ചത്.

ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായാണ് എംസി ജോസഫൈന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ചാലക്കുടി സ്‌പെന്‍സര്‍ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ വേണ്ടി ജോലി രാജിവെച്ചു.

യുവജന സംഘടനയായിരുന്ന കെ.എസ്.വൈ.എഫിന്റെ പ്രവര്‍ത്തകയായിരുന്നു സംഘടന രാഷ്ട്രീയത്തില്‍ സജീവമായത്. 1978ല്‍ കെ.എസ്.വൈ.എഫിന്റെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2003ലാണ് സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1989ല്‍ ഇടുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2006ല്‍ മട്ടാഞ്ചേരി നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

ട്രേഡ് യൂണിയന്‍ നേതാവും അങ്കമാലി നഗരസഭാ മുന്‍ കൗണ്‍സലറുമായിരുന്ന പരേതനായ പി.എ മത്തായി ആണ് ഭര്‍ത്താവ്. മകന്‍ മനു. മരുമകള്‍ ജ്യോത്സ്‌ന. മാനവ് വ്യാസും കണ്ണകിയുമാണ് കൊച്ചുമക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here