23 മാസത്തിനു ശേഷം ഇന്ന് ‘പ്രവേശനോത്സവം’; സ്കൂളുകൾ വീണ്ടും പൂർണതോതിൽ തുറക്കുന്നു

0
165

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള  23 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ പൂർണ്ണതോതിൽ ക്ലാസ് തുടങ്ങും. 47 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലേക്കെത്തുന്നത്. യൂണിഫോമും ഹാജറും നിർബന്ധമല്ല. സിബിഎസ്ഇ സ്കൂളുകളും തുറന്ന് പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം.

സ്കൂളുകളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ഓൺലൈൻ പഠനം തുടരും. ഒന്ന് മുതൽ 9ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാർച്ച് വരെ ക്ലാസുകളുണ്ടാകും. ഏപ്രിലിലായിരിക്കും വാർഷിക പരീക്ഷ. 10,12 ക്ലാസുകൾ ഈ മാസം അവസാനത്തോടെ തീർക്കും. പിന്നീട് റിവിഷനുള്ള സമയം നൽകി മോഡൽ പരീക്ഷ നടത്തും.

സ്‌കൂള്‍ തുറക്കുമ്പോള്‍ ഉയരുന്ന ആശങ്ക; കൊവിഡ് പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ അറിയേണ്ടത്…

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം( Covid 19 Fight )  രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ ജനിതകവ്യതിയാനങ്ങള്‍ ( Virus Mutants ) സംഭവിച്ച വൈറസുകളെത്തി, വാക്‌സിനെത്തി, അതിശക്തമായ രണ്ടാം തരംഗവും അതില്‍ നിന്ന് അല്‍പം ആശ്വസം പകരുന്ന മൂന്നാം തരംഗവുമെത്തി ( Third Wave ).

എന്നാലിപ്പോഴും കുട്ടികളെയോ പ്രായമായവരെയോ ഗര്‍ഭിണികളെയോ ഒക്കെ കൊവിഡ് ബാധിക്കുന്നതുമായി ബന്ധപ്പെട്ട് നമുക്കുള്ള ആശങ്ക ചെറുതല്ല. കുട്ടികള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കൂടിയാകുമ്പോള്‍ ആ ആശങ്ക ഏറെ ആഴത്തിലുള്ളതാകുന്നു.

നിലവില്‍ സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വളരെയധികം സമ്മര്‍ദ്ദപ്പെടുന്ന മാതാപിതാക്കളെയാണ് നാം കാണുന്നത്. കുട്ടികളെ രോഗം ബാധിക്കുമോ? ബാധിച്ചാല്‍ തന്നെ അത് ദൗര്‍ഭാഗ്യവശാല്‍ അപകടകരമാംവിധം തീവ്രമാകുമോ?  എന്നെല്ലാമുള്ള ഭയം മാതാപിതാക്കളുടെ മനസില്‍ തീര്‍ച്ചയായും കാണും.

ഈ ഘട്ടത്തില്‍ നിര്‍ബന്ധമായും സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കള്‍ അറിയേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

കുട്ടികളെ കൊവിഡ് ബാധിക്കാനുള്ള സാധ്യത…

കുട്ടികളെ കൊവിഡ് ബാധിക്കാന്‍ എത്രമാത്രം സാധ്യതയുണ്ട്? വളരെ കൃത്യമായൊരുത്തരം ഇതിന് നല്‍കുക സാധ്യമല്ല. അതായത്, കുട്ടികള്‍ക്കും തീര്‍ച്ചയായും കൊവിഡ് പിടിപെടാം. എന്നാല്‍ മറ്റ് പ്രായക്കാരെ അപേക്ഷിച്ച് കുട്ടികളിലും കൗമാരക്കാരിലും കൊവിഡ് ബാധ കുറവാണെന്നതാണ് വസ്തുത. ഇത് ലോകാരോഗ്യ സംഘടനയും അടിവരയിട്ട് പറഞ്ഞിട്ടുള്ള കാര്യമാണ്. എന്ന് മാത്രമല്ല, കുട്ടികളില്‍ കൊവിഡ് തീവ്രമാകാനുള്ള സാധ്യതയും ലക്ഷണങ്ങള്‍ പ്രകടമാകുന്നതുമെല്ലാം കുറവാണ്. കുട്ടികളിലെ കൊവിഡ് മരണനിരക്കും താരതമ്യേന കുറവ് തന്നെ.

ഇതില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല, അല്ലെങ്കില്‍ ലക്ഷണങ്ങളില്ല എന്നത് ആരോഗ്യകരമായ ഒരു സംഗതിയല്ല. രോഗം തിരിച്ചറിയപ്പെടാതെ പോകുന്നതിനും രോഗം മറ്റുള്ളവരിലേക്ക് എത്തുന്നതിനുമെല്ലാം ഇത് കാരണമാകാം.

കൊവിഡ് ബാധിച്ച കുട്ടികളില്‍ വലിയൊരു വിഭാഗം പേരിലും ലക്ഷണങ്ങള്‍ കാണാറില്ല. ലക്ഷണങ്ങള്‍ പ്രകടമായാലും അത് ഗുരുതരവും ആകാറില്ല. വളരെ ചെറിയൊരു ശതമാനം മാത്രമേ കൊവിഡ് പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടാറുമുള്ളൂ.

പ്രകടമാകുന്ന ലക്ഷണങ്ങള്‍…

മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി ശക്തി കുറഞ്ഞ രീതിയിലാണ് കുട്ടികളില്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണപ്പെടുകയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പനി, ചുമ, നെഞ്ചുവേദന, രുചിയും ഗന്ധവും നഷ്ടമാകുന്ന അവസ്ഥ, ചര്‍മ്മത്തില്‍ നിറവ്യത്യാസം, തൊണ്ടവേദന, പേശീവേദന, തളര്‍ച്ച, തലവേദന, മൂക്കടപ്പ് എന്നിവയെല്ലാം കുട്ടികളില്‍ കൊവിഡ് ലക്ഷണമായി വരാം. വൈറസ് പിടിപെട്ട് ആറ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കില്‍ അത് കാണാം.

ഈ ലക്ഷണങ്ങളെല്ലാം തന്നെ വൈറല്‍ അണുബാധയടക്കം പല അസുഖങ്ങളുടെയും ലക്ഷണമാണ്. അതുകൊണ്ട് തന്നെ കുട്ടികളില്‍ ഇവയേതെങ്കിലും കണ്ടാല്‍ നിലവിലെ സാഹചര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.

എന്താണ് ‘മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം’? 

കുട്ടികളിലെ കൊവിഡ് എന്ന് കേള്‍ക്കുമ്പോള്‍ പലരും എളുപ്പത്തില്‍ ഓര്‍ത്തെടുക്കുകയും ഭയപ്പെടുകയും ചെയ്യുന്നൊരു അവസ്ഥയാണിത്. ‘മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം’ ( എംഐഎസ്) എന്നാല്‍ ഒരു അസുഖം എന്നതില്‍ കവിഞ്ഞ് പല പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ള അവസ്ഥയായി വേണം കണക്കാക്കാന്‍.

പനി, ചര്‍മ്മത്തില്‍ പാടുകള്‍, പ്രത്യേകതരത്തിലുള്ള ചെങ്കണ്ണ്, വായിലോ കൈകളിലോ കാലുകളിലോ പുണ്ണ്, രക്തസമ്മര്‍ദ്ദം താഴുന്ന അവസ്ഥ, ഷോക്ക്, ഹൃദയസംന്ധമായ പ്രശ്‌നങ്ങള്‍, ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ ( വയറിളക്കം, ഛര്‍ദ്ദി, വയറുവേദന ) എന്നിവയെല്ലാം എംഐഎസിന്റെ ഭാഗമായി വരാം. ഇത് കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യം വരെയാകാം.

കൊവിഡ് ബാധിക്കപ്പെട്ട കുട്ടികളില്‍ എംഐഎസ് കണ്ടെത്തിയത് വ്യാപകമായ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇത് സ്ഥിരീകരിക്കപ്പെട്ട സംഭവങ്ങള്‍ തന്നെയാണ്. എന്നാല്‍ കുട്ടികളില്‍ കൊവിഡ് ബാധിച്ചുവെന്നതിനാല്‍ എംഐഎസ് പിടിപെടണമെന്ന് നിര്‍ബന്ധമില്ലെന്നും അതിനുള്ള സാധ്യത തീരെ കുറവാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്? 

കൊവിഡ് ബാധിച്ചുവെന്ന് അറിഞ്ഞാലും ഇല്ലെങ്കിലും ഇതുമൂലം എപ്പോഴാണ് കുട്ടികള്‍ക്ക് അടിയന്തരമായ വൈദ്യസഹായം എത്തിക്കേണ്ടത് എന്നുകൂടി അറിയാം. കുട്ടിക്ക് ശ്വാസതടസം നേരിടുക, വെള്ളമിറക്കാനോ മറ്റോ കഴിയാതിരിക്കുക, ബോധരഹിതരാവുക, ഓര്‍മ്മയില്ലാത്തത് പോലുള്ള അവസ്ഥ, ചുണ്ടില്‍ നീലനിറം കയറുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കണം.

രോഗം വരാനുള്ള സാധ്യത കൂടുതലാര്‍ക്ക്? 

മാസം തികയും മുമ്പ് പ്രസവിച്ച, രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍, അമിതവണ്ണമുള്ള കുട്ടികള്‍, ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ള കുട്ടികള്‍ എന്നിവരിലാണ് കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ളത്. ആസ്ത്മയുള്ള കുട്ടികളെയും കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.

ആസ്ത്മയുള്ള കുട്ടികളില്‍ മറ്റുളളവരെ അപേക്ഷിച്ച് കൊവിഡ് ലക്ഷണങ്ങളും അനുബന്ധ പ്രശ്‌നങ്ങളും രൂക്ഷമാകാം.

കുട്ടികളോട് പറയേണ്ടത്…

കുട്ടികളോട് സൗഹാര്‍ദ്ദപൂര്‍വ്വം കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രദ്ധിക്കുക. കൊവിഡ് ശരീരത്തെ എങ്ങനെയാണ് ബാധിക്കുക, എന്താണ് അതിന്റെ വിദൂരമായ ഫലങ്ങള്‍ എന്നിവയെല്ലാം അവരെ പറഞ്ഞുമനസിലാക്കുക. ഭയപ്പെടുത്തുന്നതിന് പകരം മറ്റ് രീതികളില്‍ വേണം കുട്ടികളോട് സംവേദിക്കാന്‍. കൈകള്‍ ഇടവിട്ട് വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം, മാസ്‌ക് ശരിയായി ധരിക്കുന്നതിന്റെ പ്രാധാന്യം, കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യമെല്ലാം അവരെ ധരിപ്പിക്കുക. പഠനസമയങ്ങളില്‍ അല്ലാത്തപ്പോള്‍ ക്ലാസ്മുറിക്ക് അകത്തിരുന്ന് കളിക്കുന്നതിന് പകരം പരമാവധി പുറത്ത് ആയിരിക്കാന്‍ നിര്‍ദേശിക്കുക. ഒപ്പം തന്നെ ക്ലാസ്മുറിയിലെ വെന്റിലേഷന്‍ സൗകര്യം ഉറപ്പുവരുത്തുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here