ഹർഷ കൊലപാതകം, 12 ക്യാമ്പസ് ഫ്രണ്ടുകാർ പിടിയിൽ, ശിവമൊഗ്ഗയിൽ ഇന്നും അക്രമം

0
328

ബെംഗളുരു: കർണാടകയിലെ ശിവമൊഗ്ഗയിൽ ഹർഷ എന്ന ബജരംഗദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിൽ. ശിവമൊഗ്ഗ ആസ്ഥാനമായി തന്നെ പ്രവർത്തിക്കുന്ന 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും, ഇതിന് പിന്നിൽ നിരവധിപ്പേർ പ്രവർത്തിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഞായറാഴ്ച വൈകിട്ടാണ് ശിവമൊഗ്ഗയിലെ സീഗാഹട്ടി സ്വദേശിയായ ഹർഷ കാറിലെത്തിയ അക്രമിസംഘത്തിന്‍റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കാമത്ത് ഒരു പെട്രോൾ പമ്പിന് സമീപത്ത് നിൽക്കുകയായിരുന്ന ഹർഷയെ അക്രമിസംഘം വെട്ടുകയായിരുന്നു. അഞ്ച് പേരാണ് ഹർഷയുടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതിൽ കാസിം, സയ്യിദ്, നദീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാണ്.

ബജ്‍രംഗദളിന്‍റെ സജീവപ്രവർത്തകനായിരുന്ന ഹർഷയ്ക്ക് മുമ്പും നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബജറംഗ്ദള്‍ റാലികള്‍ക്കിടെ പ്രദേശത്ത് മറ്റൊരു സംഘവുമായി ഹര്‍ഷ നിരന്തരം സംഘർഷത്തിലായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ശിവമൊഗ്ഗയിൽ ഇന്നും ബജ്‍രംഗദൾ പ്രവർത്തകർ പ്രതിഷേധറാലി നടത്താനെത്തി. എന്നാൽ പൊലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിടുകയായിരുന്നു. ശിവമൊഗ്ഗയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഒരു വിഭാഗത്തിന്‍റെ കടകൾക്ക് നേരെ കല്ലേറുണ്ടായി. ആക്രമണം നടന്നു. ശിവമൊഗ്ഗയിൽ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഇന്നും സ്ഥലത്ത് കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ സംസ്ഥാനവ്യാപകമായി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തിയത് വലിയ അക്രമങ്ങൾക്കാണ് വഴിവച്ചത്. ശിവമൊഗ്ഗയില്‍ ചില വാഹനങ്ങള്‍ക്ക് തീയിട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിജാബ് നിരോധനത്തിന് എതിരായ റാലികള്‍ വിലക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടം കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ബെംഗ്ലൂരുവില്‍ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തക്ക് നീട്ടിയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here