‘മുസ്ലീങ്ങളിൽ എത്ര പേർ വധുവിന് മെഹർ കൊടുക്കുന്നുണ്ട്’; ഏക സിവിൽ കോഡ് വിവാഹനിയമങ്ങൾ ഏകീകരിക്കും: ഗവർണർ

0
363

തിരുവനന്തപുരം: ഏക സിവിൽകോഡിനെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏക സിവിൽ കോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ലെന്നും ഗവർണർ പറഞ്ഞു. ഏക സിവിൽ കോഡിലൂടെ വിവാഹനിയമങ്ങൾ ഏകീകരിക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ട ആരിഫ് മുഹമ്മദ് ഖാൻ മുസ്ലിം വിവാഹങ്ങളിൽ എത്ര പേർ വധുവിന് മെഹർ നൽകുന്നുണ്ടെന്നും ചോദിച്ചു.

വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിജാബ് നിരോധനം പൂ‍ർണമായും പിന്തുണക്കുന്നുവെന്നും വ്യക്തമാക്കിയ ഗവർണർ താൻ രാഷ്ട്രീയ ചർച്ചകൾക്കില്ലെന്നും വ്യക്തമാക്കി. മുസ്ലീമിന്റെ നിറമല്ല പച്ചയെന്ന് പറഞ്ഞ അദ്ദേഹം താൻ സംസാരിക്കുന്നത് ഖുറാൻ അടിസ്ഥാനമാക്കിയാണെന്നും വിവരിച്ചു. മുസ്ലീം ലീ​ഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണെന്നും ​ഗവർണർ അഭിപ്രായപ്പെട്ടു.

ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ട്. ദുഷിച്ച ആസൂത്രണമാണത്. ഇസ്ലാമിൽ അന്തർലീനമാണ് ഹിജാബ് എന്ന് പറയുന്നവരാണ് ഗൂഢാലോചനക്കാരെന്നും ഗവർണർ വിശദീകരിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതും ഇന്ത്യൻ ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുറാൻ പറയുന്നുണ്ട്. ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം. ഞാൻ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 1986 മുതൽ അവർ (മുസ്ലീം ലീ​ഗ്) എന്നെ കരിവാരിതേക്കുകയാണ്. ഞാൻ ഖുറാനെതിരാണെന്നാണ് പറയുന്നത്. എനിക്ക് രാഷ്ട്രീയ ചർച്ചകളിലിടപെടാൻ താല്പര്യമില്ല. ഞാൻ ഖുറാനിലുള്ളതാണ് പറയുന്നത്. എന്നെ പഠിപ്പിക്കുന്നതിന് എനിക്ക് അവരോട് നന്ദിയുണ്ട്.

കാവി എനിക്ക് പരിത്യാ​ഗത്തിന്റെ നിറമാണ്. ത്യാ​ഗത്തിന്റെയും മറ്റുള്ളവർക്കായി ജീവിക്കുന്നതിന്റെയും സൂചകമാണത്. പച്ച മുസ്ലീങ്ങളുടെ നിറമല്ല. അത് സമൃദ്ധിയുടെ നിറമാണ്. 1986ൽ  ഞാൻ രാജിവെക്കുമ്പോൾ ബിജെപിക്ക് രണ്ട് എംപിമാർ മാത്രമാണ് ഉണ്ടായിരുന്നത്. 25ാമത്തെ വയസ്സിൽ മന്ത്രിയായതാണ് ഞാൻ. നരേന്ദ്രമോദിയുമായി മൂന്ന് തവണ മാത്രമാണ് നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുള്ളതെന്നും ഗവർണർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here