ഉഡുപ്പിയിൽ ഡ്രസ് കോഡ് നിർബന്ധമല്ലാത്ത കോളജുകളിൽ ഹിജാബ് ധരിക്കാമെന്ന് സമാധാന യോഗം

0
206

കർണാടകയിലെ ഉഡുപ്പിയിൽ ഡ്രസ് കോഡ് നിർബന്ധമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാമെന്ന് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സമാധാനയോഗം. എന്നാൽ ഹിജാബുമായി ബന്ധപ്പെട്ട വിധി വരുന്നതു വരെ വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല നിർദേശങ്ങൾ യൂണിഫോം ധരിക്കുന്ന സ്‌കൂളുകളിലും കോളജുകളിലും നടപ്പാക്കുമെന്നും ഉഡുപ്പി ബി.ജെ.പി എം.എൽ.എ രഘുപതി ഭട്ട് പറഞ്ഞു.

ഹിജാബ് നിരോധനത്തെച്ചൊല്ലിയുള്ള സംഘർഷങ്ങളെ തുടർന്ന് അഞ്ചുദിവസമായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുകയാണ്. സംഘർഷങ്ങൾ തണുപ്പിക്കാൻ തെക്കൻ ജില്ലയിൽ ഫെബ്രുവരി 19 വരെ കാമ്പസുകൾക്ക് സമീപം പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

ഹിജാബ് നിരോധനത്തിനെതിരായ ഹരജികളിൽ ഇന്ന് കർണാടക ഹൈക്കോടതി വീണ്ടും വാദം കേൾക്കും. അതോടൊപ്പം തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയത്തിൽ ബി.ജെ.പി സർക്കാരിനെ പ്രതിപക്ഷം ചോദ്യം ചെയ്യാനൊങ്ങുകയാണ്. ഹിജാബ് വിഷയത്തിൽ കർണാടയിൽ നിർണായമായ ദിവസങ്ങളാണ് കടന്നുവരുന്നത്.

യൂണിഫോമില്ലാത്ത സ്‌കൂളുകളിലും കോളജുകളിലും ഉഡുപ്പിയിലെ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സമാധാന സമിതിയുടെ തീരുമാനം. പ്രശ്നത്തിലുള്ള സംഘർഷം കുറയ്ക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തെ ബിരുദ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകൾക്ക് യൂണിഫോം നിർബന്ധമില്ല. എന്നാൽ ചില സർക്കാർ കോളജുകൾ യൂണിഫോം നിർബന്ധമാക്കുകയും ഡ്രസ്‌കോഡ് പാലിക്കുകയും ചെയ്യുന്നുണ്ട്.

ഈ വിഷയത്തിൽ സമാധാന സമിതി യോഗങ്ങൾ നടത്താൻ ജില്ലാ ഉദ്യോഗസ്ഥർ, പൊലീസ്, സ്‌കൂൾ അഡ്മിനിസ്‌ട്രേഷനുകൾ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ പറഞ്ഞിരുന്നു. എം.എൽ.എ രഘുപതി ഭട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾ, രാഷ്ട്രീയ, മത നേതാക്കൾ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here