അഞ്ച് പാർട്ടിയിലേക്ക് പോയ ഗവർണറുടെ ഉപദേശം തനിക്ക് വേണ്ട – വി.ഡി സതീശൻ

0
238

കൊച്ചി: ഗവര്‍ണര്‍ ആവുന്നതിന് മുമ്പ് സ്വന്തം താല്പര്യങ്ങള്‍ക്കായി അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കാവശ്യമില്ലെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപമാനമാണ് അദ്ദേഹമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ട് പഠിക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സംഘപരിവാറും ബി.ജെ.പിയും ചെയ്യേണ്ട പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും നിയമവിരുദ്ധ, ഭരണഘടനാ വിരുദ്ധ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ നിമയവിരുദ്ധ നിയമനവും ലോകായുക്ത വിഷയത്തില്‍ സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതും ചൂണ്ടിക്കാട്ടിയായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.

നയപ്രഖ്യാപന പ്രസംഗം നടത്തില്ലെന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഗവര്‍ണര്‍ ഇടപെട്ട് പൊതുഭരണ സെക്രട്ടറിയെ രാജി വെയ്പ്പിച്ചത് സര്‍ക്കാരിന് നാണക്കേടാണ്. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുക്കുകയാണ്. ഇടനിലക്കാരെ വെച്ച് ഗവര്‍ണറുമായി കോംപ്രമൈസുണ്ടാക്കുകയാണ് പിണറായി സര്‍ക്കാരെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ സി.പി.എം കേഡര്‍ വളര്‍ത്തുന്നുവെന്ന വിമര്‍ശനം ഇന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചിരുന്നു. രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുകയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ എന്ന രീതിയെയാണ് താന്‍ ഏറ്റവുമധികം എതിര്‍ത്തത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ജ്യോതിലാലിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here