‘ഉപ്പിലിട്ട പൈനാപ്പിളിന് നല്ല എരിവ്, മിനറല്‍ വാട്ടര്‍ കുടിച്ചതോടെ മുഹമ്മദിന്റെ ശ്വാസം പൂര്‍ണമായും നിലച്ചു’: പഴങ്ങളില്‍ ഉപ്പ് പിടിയ്ക്കാന്‍ ഉപയോഗിക്കുന്നത് നേര്‍പ്പിക്കാത്ത അസറ്റിക് ആസിഡ്

0
456

കോഴിക്കോട്: ബീച്ചുകളിലെയും വഴിയോരത്തെയും പെട്ടിക്കടകളില്‍ ഇരിക്കുന്ന ഇളം മഞ്ഞ നിറത്തിലുള്ള ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, കൈതച്ചക്ക തുടങ്ങിയതൊക്കെ ആകര്‍ഷിക്കാത്തവര്‍ കുറവാണ്. എന്നാല്‍ അതിലും കടുത്ത വിഷാംശം അടങ്ങിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കുണ്ടായ ദാരുണ അനുഭവം ചൂണ്ടിക്കാണിക്കുന്നത്.

ബീച്ചിലെത്തി ഉപ്പിലിട്ടത് കഴിച്ച കാസര്‍കോട്ട് സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് വലിയ രീതിയില്‍ പൊള്ളലേറ്റത്. ഇതിനെ തുടര്‍ന്നുണ്ടായ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ടായ സംശയം ആരെയും ഞെട്ടിക്കുന്നതാണ്. പഴങ്ങളില്‍ പെട്ടെന്ന് ഉപ്പ് പിടിക്കാന്‍ ആസിഡ് പ്രയോഗം നടത്തുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ഇത്തരം ഉപ്പിലിട്ടതിനെതിരേ പലതവണ ഭക്ഷ്യ സുരക്ഷാ വകുപ്പും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവുമെല്ലാം മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ആരും ഈ മുന്നറിയിപ്പൊന്നും കാര്യമായെടുക്കുന്നില്ല. പഴങ്ങളില്‍ ഉപ്പുപിടിക്കാന്‍ സഹായിക്കുന്ന വീര്യം കൂടിയ അസറ്റിക് ആസിഡ് നേര്‍പ്പിക്കാതെ പോലും ഉപയോഗിക്കുന്നതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പലരും ഇത് രഹസ്യമായി സൂക്ഷിക്കുന്നുമുണ്ടെന്നാണ് ലഭിച്ച വിവരം.

വീര്യംകൂടിയ അസറ്റിക് ആസിഡാണോ ഇതിനായി ഉപയോഗിച്ചത് എന്ന് സംശയിക്കുന്നതിനാല്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. ഇക്കാര്യം തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും ദിവസങ്ങളിലും സംയുക്ത പരിശോധന തുടരും.

ഞായറാഴ്ച വൈകിട്ടാണ് കാസര്‍കോട്ട് നിന്ന് മദ്രസാ വിദ്യാര്‍ഥികള്‍ക്കൊപ്പം കോഴിക്കോട് എത്തിയ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദും സാബിദും വരക്കല്‍ ബീച്ചിലെ പെട്ടിക്കടയില്‍ നിന്ന് ഉപ്പിലിട്ടത് കഴിച്ചത്. നല്ല എരിവുള്ള പൈനാപ്പിള്‍ കഴിച്ചതോടെ വെള്ളമെന്ന് കരുതി അടുത്തുതന്നെ സൂക്ഷിച്ചിരുന്ന മിനറല്‍ വാട്ടര്‍ കുപ്പിയിലെ വെള്ളമെടുത്ത് കുടിച്ച മുഹമ്മദിനാണ് ആദ്യം പൊള്ളലേറ്റത്. അസ്വസ്ഥത തോന്നിയ മുഹമ്മദ് പെട്ടെന്ന് തുപ്പുകയും അത് കൂടെയുള്ള സാബിദിന്റെ പുറത്തുവീഴുകയും ചെയ്തു. ഇരുവര്‍ക്കും കടുത്ത പൊള്ളലേറ്റു.

ലായനി കുടിച്ചയുടന്‍ മുഹമ്മദിന്റെ ശ്വാസം പൂര്‍ണമായും നിലച്ചുപോയെന്ന് സഹോദരന്‍ പറയുന്നു. ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാനായതാണ് ഭാഗ്യമായത്. പിന്നീട്, മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വിനാഗിരി കുടിച്ചതാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. പക്ഷെ, നാട്ടിലെത്തിയതോടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.

പുറത്ത് പൊള്ളലേറ്റ കുട്ടിയുടെ ദേഹത്തെ തൊലി കറുത്തുപോയിട്ടുണ്ട്. വായിലും അന്നനാളത്തിലും കുമിളകള്‍ ഉള്ളതിനാല്‍ എന്‍ഡോസ്‌കോപ്പി ചെയ്യാനാവുന്നില്ലെന്നും കൂടുതല്‍ പൊള്ളലേറ്റോ എന്ന് മനസ്സിലാക്കാനാവുന്നില്ലെന്നും കുട്ടികളുടെ വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here