സൗദിയില്‍ പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നു

0
175

സൗദിയില്‍ പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കം. സൗദി പൗരന്‍മാര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും ലഭിക്കുന്നതാണ് പദ്ധതി. സ്വന്തം പേരില്‍ വസ്തുക്കള്‍ വാങ്ങാനും ബിസിനസ് ആരംഭിക്കാനും വിദേശികള്‍ക്ക് ഇതുവഴി അവസരം ലഭിക്കും.

സൗദിയില്‍ ദീര്‍ഘകാല താമസത്തിനും സ്വതന്ത്രമായി ബിസിനസ് നടത്താനു മറ്റും വിദേശികള്‍ക്ക് അവസരം നല്‍കുന്നതാണ് പ്രീമിയം റെസിഡന്‍സി പദ്ധതി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ഇതിനകം പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിദേശികളെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിനായി പദ്ധതി പരിഷ്കരിക്കാനൊരുങ്ങുകയാണ് അധികൃതര്‍.

ഇതുപ്രകാരം പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്ന വിദേശികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു സൗദി പൗരന് ലഭിക്കുന്ന അതേ പരിഗണന ആരോഗ്യ-വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ പല രംഗത്തും ലഭിക്കും. മറ്റ് വിദേശികളില്‍ നിന്നു ഈടാക്കുന്ന ലെവി ഇവര്‍ക്ക് ബാധകമായിരിക്കില്ല. സ്വന്തം പേരില്‍ ബിസിനസ് നടത്താനും സ്വത്തുക്കള്‍ വാങ്ങാനും സാധിക്കും.

മക്ക, മദീന, ചില അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവ ഒഴികെയുള്ള ഭാഗങ്ങളിലാണ് സ്വത്തുക്കള്‍ വാങ്ങാന്‍ അനുമതി നൽകുക. സ്വകാര്യ മേഖലയില്‍ സ്വദേശീവല്‍ക്കരിക്കാത്ത ഏത് തസ്തികയിലും ജോലി ചെയ്യുകയും ജോലി മാറുകയും ചെയ്യാം. കാലാവധിയുള്ള പാസ്പോര്‍ട്ടുള്ളവര്‍ക്ക് സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖകളും, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റും നൽകി അപേക്ഷ സമര്‍പ്പിക്കാം. ദീര്‍ഘകാല താമസത്തിന് എട്ടു ലക്ഷം സൗദി റിയാലും താല്‍ക്കാലിക താമസത്തിന് ഓരോ വര്‍ഷവും ഒരു ലക്ഷം റിയാലും ആണ് ഫീസ്‌.

കുറ്റകൃത്യങ്ങള്‍ക്ക് 60 ദിവസത്തില്‍ കൂടുതല്‍ തടവ് ശിക്ഷയ്ക്ക് വിധേയനാകുക, ഒരു ലക്ഷം റിയാലില്‍ കൂടുതല്‍ പിഴ ചുമത്തപ്പെടുക, നാടുകടത്താന്‍ കോടതി വിധിക്കുക, സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് തെളിയുക, മരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ പ്രീമിയം റസിഡന്‍സി റദ്ദാകും. കൂട്ടത്തില്‍ കുടുംബത്തിന്‍റെ പ്രിവിലേജ് ആനുകൂല്യങ്ങളും റദ്ദാക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here