ജില്ലയുടെ ആവശ്യം അംഗീകരിച്ചു; മംഗളൂരുവിൽ മരിച്ചവർക്കും കോവിഡ് ധനസഹായം

0
180

കാസർകോട്: കോവിഡ് ബാധിച്ച് ഇതര സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ കുടുംബത്തിനും ധനസഹായം അനുവദിക്കാൻ സർക്കാർ ഉത്തരവ്. കാസർകോട് ജില്ലയിലെ സവിശേഷ സാഹചര്യം മുൻനിർത്തി കലക്ടർ സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന് നൽകിയ കത്തി‍ൻെറ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. കോവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റി‍ൻെറയും മരണ സര്‍ട്ടിഫിക്കറ്റി‍ൻെറയും അടിസ്ഥാനത്തില്‍ കോവിഡ് എക്‌സ്‌ഗ്രേഷ്യ ധനസഹായം അനുവദിക്കാനാണ് ദുരന്ത നിവാരണ വകുപ്പി‍ൻെറ ഉത്തരവ്.

ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് മൂലം മരിച്ചവര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ കോവിഡ് മരണ സാക്ഷ്യപത്രം ലഭ്യമാക്കുന്നില്ലെങ്കില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് 50,000 രൂപ എക്‌സ്ഗ്രേഷ്യ ധനസഹായം ലഭിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ഈ തുകക്കായി അപേക്ഷ സമര്‍പ്പിക്കുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ഹാജരാക്കണം. കോവിഡ് സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍, കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനകമാണ് മരണമെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് എക്‌സ്ഗ്രേഷ്യ നല്‍കുന്നതിന് ജില്ല കലക്ടര്‍മാർക്ക് അനുമതിയും നൽകി. അതത് ജില്ല കലക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തി‍ൻെറ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഔദ്യോഗിക കോവിഡ് മരണ സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. 2021 ഒക്ടോബര്‍ 13വരെ കാസര്‍കോട് ജില്ലയിലെ 50 പേര്‍ മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ മരിച്ചതായും ഇവരുടെ ബന്ധുക്കള്‍ക്ക് കോവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റും മരണസര്‍ട്ടിഫിക്കറ്റും മാത്രമാണുള്ളതെന്നും കലക്ടർ ദുരന്ത നിവാരണ വകുപ്പിനെ അറിയിച്ചിരുന്നു. കര്‍ണാടകയില്‍ നിന്ന് കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കഴിഞ്ഞ ഒക്ടോബർ 20ന് കാസർകോട് കലക്ടർ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദഗ്ധ ചികിത്സക്ക് മംഗളൂരുവിലെ ആശുപത്രികളെയാണ് ജില്ലയിലുള്ളവർ കൂടുതലും ആശ്രയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here