വഖഫ് വിഷയത്തിൽ തുടർ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്; വിവാദങ്ങൾക്കിടെ ലീഗുമായുള്ള ബന്ധം വ്യക്തമാക്കി സമസ്ത

0
257

വഖഫ് നിയമന വിഷയത്തിൽ തുടർ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്. സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് മലപ്പുറത്ത് നേതൃയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ സി.പി.എം നേതാക്കളുടെ നിരന്തര ലീഗ് വിമർശനവും യോഗത്തിൽ ചർച്ചയാകും.

കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി വൻ വിജയമെന്ന് വിലയിരുത്തിയാണ് തുടർ പ്രക്ഷോഭങ്ങൾക്ക് മുസ്‍ലിം ലീഗ് ഒരുങ്ങുന്നത് . മുഖ്യമന്ത്രി വാക്കാൽ നൽകിയ ഉറപ്പിനപ്പുറം സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും രണ്ടാം ഘട്ട സമരത്തിന്റെ ആവശ്യകതയായി ലീഗ് വിലയിരുത്തുന്നുണ്ട് . നിയമസഭ പാസാക്കിയ നിയമം സഭയിൽ തന്നെ പിൻവലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. സമസ്ത അടക്കം എല്ലാ മുസ്‍ലിം സംഘടനകൾക്കും സ്വീകാര്യമായ രീതിയിലുള്ള രണ്ടാം ഘട്ട സമരമാണ് നേതൃത്വത്തിന്റെ ലക്ഷ്യം.നിയമ സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ഉപസമിതി റിപ്പോർട്ട് വിലയിരുത്തിയുള്ള നടപടികളും മറ്റ് രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.

ഈ വിവാദങ്ങൾക്കിടെ ലീഗുമായുള്ള ബന്ധം വ്യക്തമാക്കി സമസ്ത. പരമ്പരാഗതമായി സമസ്തക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്ന് മുസ്‍ലിം ലീഗിനെ പരോക്ഷമായി പരാമർശിച്ച്‌സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. ലീഗ് സമസ്തയുടേതാണെന്നായിരുന്നു സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാരുടെ പ്രതികരണം. മലപ്പുറത്ത് സമസ്ത സുവർണ ജൂബിലി സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

ലീഗുമായുള്ള ബന്ധത്തെ പരോക്ഷമായി പരാമർശിച്ച സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുന്നത് സമസ്തയുടെ രീതിയാണെന്നും വ്യക്തമാക്കി. എന്നാൽ സർക്കാരിനെ എതിർക്കേണ്ട സാഹചര്യം വന്നാൽ എതിർക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ലീഗ് സമസ്ത ബന്ധത്തിൽ വ്യക്തത നൽകുന്നതായിരുന്നു സമസ്ത ജോയിൻ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാരുടെ പ്രസംഗം. പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവരടക്കമുള്ള ലീഗ് നേതാക്കൾ പങ്കെടുത്ത സമസ്ത മലപ്പുറം ജില്ലാ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here