സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല; അമ്മയെ ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു

0
253

സഹോദരിയുടെ വിവാഹം നടത്താൻ വായ്പ കിട്ടാത്തതിൽ മനംനൊന്ത് തൃശൂരിൽ യുവാവ് ആത്മഹത്യചെയ്തു. സൂപ്പർ മാർക്കറ്റിൽ സെയിൽസ് മാൻ ആയി ജോലി ചെയ്യുന്ന ചെമ്പുക്കാവ് സ്വദേശി വിപിൻ (25) ആണ് മരിച്ചത്.

സഹോദരിയുടെ വിവാഹ ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കിയത്. ഈ ഞായറാഴ്ചയായിരുന്നു സഹോദരിയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.

മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂ എന്നതിനാൽ എവിടെനിന്നും വായ്പ കിട്ടിയിരുന്നില്ല. തുടർന്ന്, പുതുതലമുറ ബാങ്കിൽ നിന്ന് വായ്പക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെ തുടർന്ന് വിവാഹത്തിന് സ്വർണമെടുക്കാനായി അമ്മയേയും സഹോദരിയേയും കൂട്ടി ജ്വല്ലറിയിലെത്തുകയായിരുന്നു.

ആഭരണങ്ങളെടുത്ത ശേഷം പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിൻ പോയി. എന്നാൽ, വായ്പ അനുവദിക്കാനാവില്ലെന്ന് പിന്നീട് ബാങ്കിൽ നിന്ന് അറിയിക്കുകയായിരുന്നു. ജ്വല്ലറിയിൽ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയിൽ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here