ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി: ലീ​ഗിനെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്ഐ, ഞെട്ടിപ്പിക്കുന്നതെന്ന് പ്രതികരണം

0
267

തിരുവനന്തപുരം: കേരളത്തിലെ മുസ്ലിം മത പണ്ഡിതരിൽ പ്രധാനിയും സമസ്ത അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. സമീപ കാലങ്ങളിൽ മുസ്ലിം ലീഗിന്റെ ജമാ അത്തെ ഇസ്‌ലാമിവൽക്കരണത്തെ സമുദായത്തിനുള്ളിൽ തുറന്നെതിർത്ത സുന്നി മത പണ്ഡിതരിൽ പ്രധാനിയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഏറ്റവുമൊടുവിൽ വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ വർഗ്ഗീയ പ്രചരണം ഏറ്റെടുത്ത് വിശ്വാസികളെ ചൂഷണം ചെയ്യാൻ ശ്രമിച്ച ലീഗിന്റെ ശ്രമങ്ങളുടെ മുനയൊടിച്ച പ്രസ്താവനകളാണ് ജിഫ്രി തങ്ങളിൽ നിന്നുണ്ടായത്.

മത രാഷ്ട്ര വാദികളായ ജമാ അത്തെ ഇസ്ലാമിയുമൊത്ത് ചേർന്ന് കേരളത്തിലെ മതനിരപേക്ഷ വാദികളായ പാരമ്പര്യ മുസ്ലീങ്ങളെ വർഗ്ഗീയവൽക്കരിക്കാനുള്ള ലീഗ് ശ്രമങ്ങളിൽ പരസ്യമായ അസ്വസ്ഥത പ്രകടിപ്പിച്ച ജിഫ്രി തങ്ങൾ തനിക്ക് നേരെയുണ്ടായ അസഭ്യ വർഷത്തേയും പരിഹാസങ്ങളേയും കുറിച്ച് മുന്നേ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അവിടെ നിന്ന് ഒരു പടി കൂടി കടന്നാണ് ഇപ്പോൾ അദ്ദേഹത്തിന് നേരെയുള്ള വധഭീഷണി.

തങ്ങളുടെ ആജ്ഞാനുവർത്തിയായ നിൽക്കാത്ത ഏത് മത സംഘടനയ്ക്കും പണ്ഡിതർക്കും നേരെയും ആയുധമെടുക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് മുസ്ലിം ലീഗ് ഇതിലൂടെ നൽകുന്നത്. ലീഗ് രാഷ്ട്രീയത്തോട് ഏറെ അടുപ്പം പുലർത്തിയിരുന്ന ഇകെ വിഭാഗം സമസ്ത പണ്ഡിതന്മാരുടെ അധ്യക്ഷന് തന്നെ ലീഗിന്റെ വർഗ്ഗീയ നിലപാടുകളോടുള്ള ചെറിയൊരു വിമർശനത്തിൽ തന്നെ വധ ഭീഷണി ലഭിക്കുന്നത് കേരളത്തിലെ മുസ്ലിം പണ്ഡിത സമൂഹവും പൊതു സമൂഹവും ഗൗരവത്തോടെ കാണണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ആരാധനാലങ്ങളെ രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള ലീഗിന്റെ തീരുമാനത്തെ ശരിയായ നിലപാടിലൂടെ തകർത്തത് ജിഫ്രി തങ്ങൾ ആയിരുന്നു. മതവിശ്വാസികളെ വർഗ്ഗീയവൽക്കരിച്ച് നാടിനെ കലാപത്തിലേക്ക് തള്ളിവിട്ട് അരക്ഷിതാവസ്ഥ തീർക്കുക എന്ന അജണ്ടയാണ് അദ്ദേഹം ഇല്ലാതാക്കിയത്. മത രാഷ്ട്രീയവാദികളായ വർഗ്ഗീയ ശക്തികളുമായി ചേർന്ന് സങ്കുചിത താല്പര്യം നടത്തിയെടുക്കാൻ ശ്രമിക്കുന്ന ലീഗിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന മത പണ്ഡിതർക്ക് നേരെ പോലുമുള്ള ഭീഷണികളെ ​ഗൗരവത്തോടെ കാണുന്നുവെന്നും ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം,  ജിഫ്രി മുത്തുകോയ തങ്ങൾക്കെതിരായ ഭീഷണിയിൽ ഉടൻ ന‌ടപടിയെടുക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here