കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നത് സി.പി.ഐ.എം: ജമാഅത്തെ ഇസ്‌ലാമി

0
216

കോഴിക്കോട്: കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നത് സി.പി.ഐ.എമ്മെന്ന് ജമാഅത്തെ ഇസ്‌ലാമി. തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ലെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസീസ് പറഞ്ഞു.

‘കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കുന്നതിന്റെ ചരിത്രത്തില്‍ സി.പി.ഐ.എമ്മിന്റെ പേര് രേഖപ്പെടുത്താന്‍ പോവുകയാണ്. കേരളത്തെ വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് സി.പി.ഐ.എം കൊണ്ടുപോവുന്നത്,’ അദ്ദേഹം പറഞ്ഞു.

അധികാരത്തുടര്‍ച്ച എന്ന ഏകലക്ഷ്യത്തിലൂന്നിയപ്പോള്‍ അരുതാത്ത പലതും സിപിഐഎമ്മിന് ചെയ്യേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കേന്ദ്രത്തില്‍ ചെയ്യുന്നതാണ് കേരളത്തില്‍ സി.പി.ഐ.എമ്മും സര്‍ക്കാരും ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ ചര്‍ച്ചയാകുന്ന പല വിവാദങ്ങളിലും മുഖ്യമന്ത്രി വൈകിയാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍ തുടങ്ങിയ ആരോപണങ്ങള്‍ കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ്. ഇവയെ വളരെ ശക്തമായി നേരിടേണ്ട ഭരണകൂടം അവിടെ അറച്ച് നില്‍ക്കുകയും നോക്കി നില്‍ക്കുകയുമാണ്,’ അദ്ദേഹം ആരോപിച്ചു.

വഖഫ് വിഷയത്തില്‍ മുസ്‌ലിം സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാനാണ് സര്‍ക്കാരും സി.പി.ഐ.എമ്മും ശ്രമിക്കുന്നത്. അത് വിജയിക്കില്ലെന്നും എം.ഐ. അബ്ദുള്‍ അസീസ് പറഞ്ഞു.

കേരളത്തിലെ പ്രബലമായ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ രാഷ്ട്രീയമായും ആശയപരമായും നേരിടുന്നതിന് പകരം സമൂഹത്തില്‍ വര്‍ഗീയത വിതച്ച് വിളവെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

തങ്ങളുടെ കൂടെയാവുമ്പോള്‍ മാത്രം ഒരു കൂട്ടര്‍ വിശുദ്ധരും പുരോഗമനവാദികളും മറുപക്ഷത്താകുമ്പോള്‍ അവിശുദ്ധരും തീവ്രവാദികളുമായി മാറുന്നതിന്റെ രസതന്ത്രം രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.ഐ. അബ്ദുള്‍ അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ ചരിത്രത്തെ വിസ്മരിച്ച് ജമാഅത്തെ ഇസ്ലാമിയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രസ്താവന അത്യന്തം പരിഹാസ്യമാണ്. കേരളത്തിലെ പ്രബലമായ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ രാഷ്ട്രീയമായും ആശയപരമായും നേരിടുന്നതിന് പകരം സമൂഹത്തില്‍ വര്‍ഗീയത വിതച്ച് വിളവെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങളോട് ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്തുവെച്ച് ദുരൂഹത ജനിപ്പിക്കുംവിധം വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളില്‍നിന്ന് ഉണ്ടാകേണ്ടതല്ല.

ജമാഅത്തെ ഇസ്ലാമി ഇതിനു മുമ്പും ഇന്ത്യയിലെ ബി.ജെ.പി ഒഴികെയുളള രാഷ്ട്രീയ കക്ഷികളുമായി തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചുപോന്ന സംഘടനയാണ്. നീതിയും സമാധാനവും പുലരുന്ന രാജ്യതാല്‍പര്യം മാത്രം മുന്നില്‍കണ്ടുള്ള രാഷ്ട്രീയ പിന്തുണയായിരുന്നു അവയൊക്കെയും.

കേരളത്തിലെ സി.പി.എമ്മടക്കമുള്ള ഇടതുപക്ഷം എത്രയോ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തിന്റെ ഈ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചവരും ശരിവെച്ചവരും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചവരുമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയപിന്തുണ സ്വീകരിച്ചപ്പോഴും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചത് ജമാഅത്തെ ഇസ്ലാമിയാണെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറല്ലെങ്കില്‍ മുസ്ലിം ലീഗടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അത് വകവെച്ചുകൊടുക്കാനുള്ള ജനാധിപത്യമര്യാദ മുഖ്യമന്ത്രി കാണിക്കണം.

തങ്ങളുടെ കൂടെയാവുമ്പോള്‍ മാത്രം ഒരു കൂട്ടര്‍ വിശുദ്ധരും പുരോഗമനവാദികളും മറുപക്ഷത്താകുമ്പോള്‍ അവിശുദ്ധരും തീവ്രവാദികളുമായി മാറുന്നതിന്റെ രസതന്ത്രം രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here