വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത്; മന്ത്രി റിയാസിന് എതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹിമാന്‍ കല്ലായി

0
244

പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരായ പരാമര്‍ശത്തില്‍ ഖേദ പ്രകടനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത്. അത് ആരെയും വ്യക്തപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചതായിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. പ്രസ്തു പരാമര്‍ശനത്തില്‍ ഞാന്‍ നിര്‍വ്യാജ്യം ഖേദം പ്രകടിപ്പിക്കുന്നെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും അത് പറയാൻ തന്റേടം വേണമെന്നുമായിരുന്നു അബ്ദുറഹിമാൻ പറഞ്ഞത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിലാണ് നേതാവിന്റെ വിവാദ പരാമർശം. ‘മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ… ഇത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം’- എന്നാണ് അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞത്.

സ്വവര്‍ഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നും അബ്ദുറഹിമാൻ കല്ലായി ആരോപിച്ചു. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടു വരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടനപത്രികയില്‍ അതിനെ കുറിച്ച് പറയുന്നുണ്ട്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീംകോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്‌ഐയാണ്. ഇഎംഎസും എകെജിയുമില്ലാത്ത സ്വര്‍ഗം വേണ്ട എന്നു പറയുന്നവര്‍ കാഫിറുകളാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here