നാണക്കേടെന്ന് ഗംഭീര്‍; ഡേവിഡ് വാര്‍ണറുടെ ഷോട്ടില്‍ ക്രിക്കറ്റ് ലോകം രണ്ട് തട്ടില്‍- വീഡിയോ

0
343

ദുബായ്: ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പാകിസ്ഥാന്‍- ഓസ്‌ട്രേലിയ മത്സരത്തില്‍ അപൂര്‍വമായ സംഭവം നടന്നു. ദുബായില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ  ഓസ്‌ട്രേലിയുടെ ഇന്നിംഗ്‌സില്‍ ഡേവിഡ് വാര്‍ണറുടെ ഒരു കൂറ്റന്‍ സിക്‌സുണ്ടായിരുന്നു. പാക് സ്പിന്നര്‍ മുഹമ്മദ് ഹഫീസിനെതിരെ നേടിയ സിക്‌സിന് ഒരു പ്രത്യേകതയുണ്ടാായിരുന്നു. പിച്ചില്‍ രണ്ട് തവണ പിച്ച് ചെയ്ത് ദിശമാറിയ പന്താണ് ഗ്യാലറിയിലേക്ക് ഉയര്‍ത്തിയടിച്ചത്.

എട്ടാം ഓവറിലാണ് 41-കാരനായ ഹഫീസ് പന്തെറിയാനെത്തിയത്. ആദ്യ പന്തില്‍ തന്നെ ഹഫീസിന് പിഴച്ചു. കയ്യില്‍ നിന്ന് വഴുതിപോയ പന്ത് ആദ്യം പിച്ച് ചെയ്തത് ഹഫീസിന്റെ തൊട്ടുമുന്നില്‍ തന്നെ. അടുത്ത പിച്ച് ചെയ്തത് വാര്‍ണറുടെ തൊട്ടുമുന്നില്‍. പിച്ചിന് പുറത്തേക്കിറങ്ങിയ വാര്‍ണര്‍ മിഡ് വിക്കറ്റിലൂടെ    കൂറ്റന്‍ സിക്‌സ് പായിച്ചു. രണ്ട് തവണ പിച്ചുചെയ്തത് കൊണ്ട് അംപയര്‍ നോബോള്‍ വിളിക്കുകയും ചെയ്തു. വീഡിയോ കാണാം…

എന്തായാലും വാര്‍ണറുടെ ഒരൊറ്റ ഷോട്ടില്‍ ക്രിക്കറ്റ് ലോകം രണ്ടായി തിരിഞ്ഞിരിക്കുകയാണ്. ഒരു വിഭാഗം പറയുന്നത് വാര്‍ണറുടേത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്നാണ്. മറ്റൊരു വിഭാഗം പറയുന്നത്, ഇതെല്ലാം നിയമം അനുവദിക്കുന്നതാണന്നാണ്. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും തന്റെ നിലപാട് വ്യക്തമാക്കി. വാര്‍ണറുടെ ഷോട്ടിനോട് യോജിക്കാന്‍ കഴിയില്ലെന്നാണ് ഗംഭീറിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ വാക്കുകള്‍… ”വാര്‍ണര്‍ പുറത്തെടുത്തത് നിലവാരമില്ലാത്ത ക്രിക്കറ്റാണ്. ഗെയിമിന്റെ സ്പിരിറ്റിനെ തന്നെ ചോദ്യം ചെയ്യുന്നു.” ഗംഭീര്‍ കുറിച്ചിട്ടു. ഷെയിംഫുള്‍ എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം കുറിച്ചിട്ടിരിക്കുന്നു. അതോടൊപ്പം  ആര്‍ അശ്വിനേയും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഇതിനെ കുറിച്ച് എന്ത് പറയുന്നുവെന്നാണ് ഗംഭീര്‍, അശ്വിനോട് ചോദിച്ചിരിക്കുന്നത്. ട്വീറ്റ് കാണാം…

മത്സരത്തില്‍ 49 റണ്‍സെടുത്താണ് വാര്‍ണര്‍  പുറത്തായത്. ഓസീസിനെ ജയിപ്പിക്കുന്നതില്‍ താരത്തിന് വലിയ പങ്കുണ്ടായിരുന്നു. മധ്യനിര പരാജയപ്പെട്ടെങ്കിലും പിന്നീട് മാത്യു വെയ്ഡ് (17 പന്തില്‍ 41), മാര്‍കസ് സ്റ്റോയിനിസ് (31 പന്തില്‍ 40) എന്നിവര്‍ പുറത്താവാതെ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here