യൂറോപ്പിലെ കോവിഡ് വ്യാപനം; കേരളത്തിനും മുന്നറിയിപ്പ്: 2–ാം ഡോസ് എടുത്തത് 54% മാത്രം

0
203

തിരുവനന്തപുരം ∙ യൂറോപ്പിൽ വീണ്ടും കോവിഡ് വർധിച്ചതു കേരളത്തിനും മുന്നറിയിപ്പാണെന്ന് ആരോഗ്യ വിദഗ്ധർ. യൂറോപ്യൻ രാജ്യങ്ങൾക്കു സമാനമായ രീതിയിൽ കോവിഡ് ഒന്നും രണ്ടും തരംഗങ്ങളുണ്ടായ കേരളത്തിൽ ആദ്യ ഡോസ് വാക്സിനേഷൻ ഇപ്പോഴും പൂർത്തിയാകാത്തതും രണ്ടാം ഡോസ് വാക്സീനിലെ മെല്ലെപ്പോക്കും വെല്ലുവിളിയാകുമെന്നാണു മുന്നറിയിപ്പ്. റഷ്യ, ജർമനി, നെതർലൻഡ്സ് ഉൾപ്പെടെ രാജ്യങ്ങളിലാണു കോവിഡ് വീണ്ടും പടരുന്നത്.

കേരളത്തിൽ 12 ലക്ഷത്തോളം പേർ ഇപ്പോഴും ആദ്യ ഡോസ് വാക്സീൻ എടുക്കാനുണ്ട്. ആകെ വാക്സീൻ എടുക്കേണ്ടവർ 2.66 കോടിയാണ്. ഇന്നലെ വരെ ആദ്യ ഡോസ് എടുത്തവർ 2.54 കോടിയാണ് (96%). വാക്സീൻ ആവശ്യത്തിനുണ്ടെങ്കിലും ആരോഗ്യ, മതപരമായ കാര്യങ്ങളാണു കുത്തിവയ്പ് എടുക്കാതിരിക്കാനുള്ള കാരണമായി പറയുന്നത്. രണ്ടാം ഡോസ് എടുത്തത് 1.44 കോടി പേർ (54%) മാത്രമാണ്.

യൂറോപ്പിലും വാക്സീൻ എടുക്കാത്തവരിലാണു രോഗം ഗുരുതരമാകുന്നതെന്നും കേരളം ഇക്കാര്യത്തിൽ ഭേദപ്പെട്ട നിലയിലാണെന്നും കോവിഡ് വിദഗ്ധസമിതി അധ്യക്ഷൻ ഡോ.ബി.ഇക്ബാൽ പറഞ്ഞു. പുതിയ വകഭേദങ്ങൾ വന്നിട്ടില്ല. അതേസമയം, മറ്റു സംസ്ഥാനങ്ങളിൽ വീണ്ടും പടർന്നാൽ കേരളത്തിനും ഭീഷണിയാണ്. കിടപ്പുരോഗികൾ വാക്സീൻ എടുക്കാതിരിക്കുന്നതു മരണനിരക്ക് കൂട്ടിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മൂന്നാം തരംഗം ഉണ്ടാകാനിടയുണ്ടെങ്കിലും മരണങ്ങൾ കുറയുമെന്ന് കോവിഡ് വിദഗ്ധസമിതി അംഗം ഡോ.ടി.എസ്.അനീഷ് പറഞ്ഞു. അതേസമയം, മാസ്ക്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള സുരക്ഷാ മുൻ കരുതലുകളിൽ വീഴ്ചയുണ്ടായാൽ വ്യാപനത്തിന്റെ വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു.

ആശങ്കയായി പകർച്ചപ്പനി

കോവിഡ് ഒരു വിധം നിയന്ത്രണ വിധേയമായപ്പോൾ കേരളത്തിൽ പകർച്ചപ്പനി പടരുന്നു. തലവേദനയും കണ്ണിൽ നിന്നു വെള്ളമൊലിക്കുന്നതും മുഖത്തു നീരു വരുന്നതും ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടു കൂടിയ പനിയാണു വ്യാപിക്കുന്നത്. കുട്ടികൾക്കിടയിലും ഇത് വ്യാപകമാണ്.

സ്കൂൾ തുറന്നതോടെ കുട്ടികൾക്കിടയിൽ സിൻസിഷ്യൽ വൈറസ് മൂലമുള്ള ജലദോഷപ്പനി വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here