അപേക്ഷ നല്‍കാന്‍ ഒരു വെള്ളക്കടലാസ് ചോദിച്ചിട്ട് കൊടുത്തില്ല, സൂപ്രണ്ടിന്റെ അനുമതി വേണമെന്ന് ജീവനക്കാര്‍; താലൂക്ക് ആശുപത്രിയില്‍ ഒരു ബണ്ടില്‍ പേപ്പറും 10 പേനയും നല്‍കി പഞ്ചായത്ത് പ്രസിഡണ്ട്; വൈറല്‍

0
363

താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഉണ്ടായ ദുരുനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട്. വെള്ളപേപ്പറില്‍ അപേക്ഷ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഒരു പേപ്പര്‍ തരുമോ എന്ന് ചോദിച്ചെന്നും എന്നാല്‍ നല്‍കിയില്ലെന്നും മെഡിക്കല്‍ സൂപ്രണ്ടിന്റെ അനുമതി വേണമെന്നും പറഞ്ഞുവെന്ന് ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലിം പറയുന്നു.

ഈ മോശം അനുഭവത്തിനു പിന്നാലെ ഒരു ബണ്ടില്‍ എ4 ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസില്‍ ഏല്‍പ്പിച്ച് സൂപ്രണ്ടിന്റെ അനുമതിക്ക് കാക്കാതെ അവശരും ആലംബഹീനരുമായവര്‍ക്ക് നല്‍കാനും,പേപ്പര്‍ കഴിഞ്ഞാല്‍ വിളിച്ച് പറയണമെന്നും പറഞ്ഞേല്‍പ്പിച്ചാണ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലിമും സഹായിയും തിരിച്ചു പോയത്.

ഫേസ്ബുക്കിലൂടെ വര്‍ഷങ്ങളായി പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലിം തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. കിടപ്പിലായ ബ്രെയിന്‍ ട്യൂമര്‍ രോഗിയായ യുവതിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴായിരുന്നു ഈ ദുരനുഭവം.

പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ചിലതെങ്കിലും എത്രത്തോളം മനുഷ്യത്വ രഹിതമാണെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ട ദിനമായിരുന്നു ഇന്ന്. എന്റെ വാര്‍ഡില്‍ ചാമപ്പറമ്പ് സ്വദേശിനിയായ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചലനശേഷി നഷ്ടപ്പെട്ട്, പൂര്‍ണ്ണമായും കാഴ്ച നഷ്ടപ്പെട്ട (ആശുപത്രി ചെലവുകള്‍ക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ അംഗമായ) ഒരു യുവതിക്ക് മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുമായി ഞാന്‍ മണ്ണാര്‍ക്കാട് താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു.

ആശുപത്രിയുടെ പിന്നാമ്പുറത്തെ ഇടുങ്ങിയ അതിസാഹസികമായി മഹാഭാഗ്യം ചെയ്തവര്‍ക്ക് മാത്രം വീണ് തല പൊട്ടാതെ പോകാന്‍ കഴിയുന്ന വഴിയിലൂടെ പോകേണ്ടതിനാല്‍ എന്റെ ഡ്രൈവര്‍ വശം പേപ്പറുകള്‍ കൊടുത്തുവിട്ടു.3.30ന് ഓഫീസിലെത്തി ഫോട്ടോയും അനുബന്ധ രേഖകളും നല്‍കിയപ്പോള്‍ വെള്ള പേപ്പറില്‍ അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു.നിര്‍ഭാഗ്യവശാല്‍ ഒരു A4 ഷീറ്റ് കയ്യില്‍ ഇല്ലാതിരുന്നതിനാല്‍ ഒരു ഷീറ്റ് നല്‍കുമോ എന്ന് ചോദിച്ചു.എന്നാല്‍ പേപ്പര്‍ നല്‍കാന്‍ ഓഫീസിലുള്ളവര്‍ തയ്യാറായില്ല എന്നു മാത്രമല്ല മെഡിക്കല്‍ സൂപ്രണ്ടിന്റെ അനുമതിവേണമെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി വിടുന്ന സാഹചര്യം ഉണ്ടായി.

സര്‍ക്കാര്‍ ജീവനക്കാരനാണെന്നും പ്രസിഡണ്ട് താഴെയുണ്ടെന്നും എന്നെ പറഞ്ഞു വിട്ടതാണെന്നും പറഞ്ഞുവെങ്കിലും ഒരു പേപ്പര്‍ നല്‍കാന്‍ തയാറായില്ല.(എന്റെ സുഹൃത്തിന് പേപ്പര്‍ കിട്ടാത്തതല്ല അടിസ്ഥാന പ്രശ്‌നം)40 % ന് മുകളില്‍ ശാരീരിക / മാനസിക അവശതകള്‍ അനുഭവിക്കുന്നവരോ,അവരുടെ ബന്ധുക്കളോ,ജനപ്രതിനിധികളോ, പൊതുപ്രവര്‍ത്തകരോ ആണ് ഇവിടെ ഈ ആവശ്യത്തിനായി വരുന്നത്. എനിക്കീ അനുഭവമാണെങ്കില്‍ സാധാരണക്കാരന് എന്തായിരിക്കും അനുഭവം.
തീര്‍ച്ചയായും ഇത്തരം സാഹചര്യങ്ങളില്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദയും,മനുഷ്യത്വവും, സഹജീവിസ്‌നേഹവും,കാരുണ്യവും എന്നാണ് നമ്മുടെ സംവിധാനങ്ങള്‍ക്ക് ഉണ്ടാവുക.ജനാധിപത്യത്തിന്റെ മധുരം പാവങ്ങള്‍ക്ക് എന്നാണനുഭവിക്കാന്‍ കഴിയുക. ഈ ദുരനുഭവത്തിന് പകരം പറയാന്‍ എനിക്ക് വാക്കുകളില്ല; കലഹിക്കാന്‍ തത്ക്കാലം മനസ്സുമില്ല. ഒരു ബണ്ടില്‍ A4 ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസില്‍ ഏല്‍പ്പിച്ച് സൂപ്രണ്ടിന്റെ അനുമതിക്ക് കാക്കാതെ അവശരും ആലംബഹീനര്‍ക്കും നല്‍കാനും,പേപ്പര്‍ കഴിഞ്ഞാല്‍ വിളിച്ച് പറയണമെന്ന് പറയാനും മാത്രമേ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here