പടക്കം പൊട്ടിക്കരുതെന്ന ഉപദേശവുമായി ആമിര്‍ ഖാന്റെ പരസ്യം; ഹിന്ദുക്കളെ വേദനിപ്പിക്കുന്നതെന്ന് ബിജെപി എംപി

0
295

ബെംഗളൂരു: ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ അഭിനയിച്ച സിയറ്റ് ടയറിന്റെ പരസ്യം  ഹിന്ദുമത വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്ന ആരോപമുന്നയിച്ച് കര്‍ണാടക ബിജെപി എംപി അനന്തകുമാര്‍ ഹെഗ്‌ഡെ രംഗത്ത്. ഇത് സംബന്ധിച്ച് അദ്ദേഹം കമ്പനി സിഇഒ ആനന്ദ് വര്‍ധന് കത്തെഴുതി. പരസ്യത്തില്‍ തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ഖാന്‍ ഉപദേശം നല്‍കുന്നതാണ് ആരോപണ വിഷയം. റോഡില്‍ വഴിമുടക്കി നമസ്‌കരിക്കരുതെന്ന് പറയാനും ബാങ്ക് വിളി സമയത്തെ പള്ളികളില്‍ നിന്നുയരുന്ന ശബ്ദ മലിനീകരണം ഒഴിവാക്കണമെന്നോ പറയാന്‍ ധൈര്യപ്പെടുമായിരുന്നോയെന്നും എംപി ചോദിച്ചു.

ഹിന്ദുക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന പരസ്യം ശ്രദ്ധിക്കണമെന്നും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എംപി കത്തില്‍ വ്യക്തമാക്കി. ദീപാവലി വേളയില്‍ പൊതു സ്ഥലങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന സന്ദേശമാണ് എംപിയെ ചൊടിപ്പിച്ചത്.

നിങ്ങളുടെ കമ്പനി പുറത്തിറക്കിയ പരസ്യത്തില്‍ തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ ഖാന്‍ ഉപദേശിക്കുന്നത് വളരെ നല്ല സന്ദേശമാണ്. കുറച്ച് ശ്രദ്ധ നല്‍കേണ്ട പ്രശ്‌നങ്ങള്‍കൂടി നിങ്ങളെ അറിയിക്കുകയാണ്. മുസ്ലീങ്ങളുടെ ആരാധനാ ദിവസമായ വെള്ളിയാഴ്ചയും മറ്റ് ആഘോഷ ദിവസങ്ങളിലും റോഡ് തടഞ്ഞ് നമസ്‌കരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഈ സമയം ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ എന്നിവ റോഡില്‍ കിടക്കുകയാണ്. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കൂടി പരസ്യത്തില്‍ പരിഗണിക്കണം-അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ബാങ്ക് വിളിക്കുമ്പോഴുണ്ടാകുന്ന ശബ്ദ മലിനീകരണവും എംപി ചൂണ്ടിക്കാട്ടി. അനുവദനീയമാകുന്നതിലും കൂടുതല്‍ ശബ്ദത്തിലാണ് ബാങ്ക് വിളിയെന്നും ഇത് പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. ഈ വിഷയങ്ങള്‍ കൂടി പരസ്യത്തില്‍ ഉള്‍പ്പെടുത്തണമെന്നും എംപി പറഞ്ഞു. കര്‍ണാടകയിലെ ഉത്തരക്കന്നഡ എംപിയാണ് അനന്തകുമാര്‍ ഹെഗ്‌ഡെ.

LEAVE A REPLY

Please enter your comment!
Please enter your name here